ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പൊലീസുകാര്‍ അഭിഭാഷകനെ മര്‍ദിച്ച സംഭവം പുതിയ വിവാദത്തിലേക്ക്. മര്‍ദിച്ചത് മുസ്ലിം ആണെന്ന് കരുതിയാണെന്ന പൊലീസിെന്റ ക്ഷമാപണം കടുത്ത ഇസ്ലാമോഫോബിയയുടെ ഉദാഹരണമാണെന്ന വിമര്‍ശനമുയര്‍ന്നു. അഭിഭാഷകന് ദീപക് ബുന്ദേലെയെയാണ് ലോക്ഡൗണിനിടെ മാര്‍ച്ച് 23ന് മധ്യപ്രദേശിലെ ബെത്തൂല്‍ എന്ന സ്ഥലത്ത് തടഞ്ഞുവെച്ച് പൊലീസ് മര്‍ദിച്ചത്.
ആശുപത്രിയില്‍ ചികിത്സ തേടാനുള്ള യാത്രക്കിടെയായിരുന്നു ഇത്. തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. ഇതിന് വഴങ്ങാതായപ്പോള്‍ ആണ് ‘മുസ്ലിം ആണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന’ തുറന്നുപറച്ചിലുമായി പൊലീസ് രംഗത്തെത്തിയത്.
കടുത്ത പ്രമേഹത്തിെന്റയും രക്തസമര്ദ്ദത്തിെന്റയും പിടിയില്‍ ആയിരുന്നു ദീപക്. മരുന്നിനായി പോവുകയാണെന്ന് പറയുന്നത് കേള്‍ക്കാതെ മര്‍ദിക്കുകയായിരുന്നുവത്രെ. ദീപക് താടിവെച്ചതാണ് മുസ്ലിം ആണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണമായതെന്ന് പറയുന്നു.
മര്‍ദിച്ച പൊലീസുകാരനോട് ഭരണഘടനക്കകത്തുനിന്ന് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞപ്പോള്‍ അത് ചെവികൊള്ളാതെ ഇന്ത്യന്‍ ഭരണഘടനയെ അടക്കം മോശം വാക്കുകളില്‍ ശകാരിച്ചു. രോഷാകുലരായി കുറേയധികം പൊലീസുകാര്‍കൂടി വന്ന് വടി ഉപയോഗിച്ച് ആക്രമിക്കാന്‍ തുടങ്ങിയെന്നും ദീപക് പറയുന്നു.
താനൊരു അഭിഭാഷകനാണെന്ന് പറയുന്നതുവരെ ആക്രമണം തുടര്‍ന്നു. അപ്പോഴേക്കും ചെവിയില്‍ നിന്നടക്കം രക്തമൊഴുകാന് തുടങ്ങിയിരുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലെത്തിയത്. മാര്‍ച്ച് 24ന് ജില്ല പൊലീസ് സൂപ്രണ്ട് ഡി.എസ് ഭദോരിയക്കും ഡി.ജി.പിക്കും പരാതി നല്‍കുകയായിരുന്നു.
സംസ്ഥാന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ഹൈകോടതി ചീഫ് ജസ്റ്റിസിനും സംഭവം ചൂണ്ടിക്കാട്ടി കത്തെഴുതി. ആക്രമണത്തിെന്റ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമര്‍പിച്ചെങ്കിലും അത് നല്കാന് കൂട്ടാക്കിയില്ല.
പരാതിയെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്ന് മൊഴിയെടുത്തപ്പോഴാണ് ഏതാനും പൊലീസുകാര്‍ക്ക് സംഭവിച്ച തെറ്റാണെന്നും താങ്കള്‍ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ചാണ് അവര്‍ ആക്രമിച്ചതെന്നും വെളിപ്പെടുത്തിയതെന്ന് ദീപക് പറഞ്ഞു. മൊഴി രേഖപ്പെടുത്താന്‍ വന്നവര്‍ അഞ്ച് മിനിട്ടില്‍ കൂടുതല്‍ അതിനെടുത്തില്ല.
എന്നാല്‍, പരാതി പിന്‍വലിപ്പിക്കുന്നതിനായി അവരുടെ ഭാഗം ബോധ്യപ്പെടുത്താന്‍ മൂന്നു മണിക്കൂറോളം ചെലവിട്ടതായും ദീപക് പറഞ്ഞു. കലാപ വേളകളില്‍ സാധാരണ ഗതിയില്‍ ഹിന്ദുക്കള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കാറുണ്ടെന്ന് പൊലീസ് പറഞ്ഞതായും ‘ദ വയര്‍’ വാര്ത്താസൈറ്റിന് നല്കിയ ശബ്ദരേഖയില്‍ ദീപക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക