സംസ്ഥാനത്തെ പൊതുഗതാഗത്തിന് ബുധനാഴ്ച ഡബിള്‍ബെല്‍ മുഴങ്ങി. ‘എവിടേക്കാ’ എന്നതിന് പകരം കണ്ടക്ടര്‍ ആദ്യം ചോദിച്ചത് സാനിറ്റൈസര്‍ വേണോ എന്ന്. ഷോപ്പില്‍ എത്തിയ കസ്റ്റമറിനോട് ബാര്‍ബര്‍ തിരക്കിയത് ടൗവലുണ്ടോയെന്ന്. പുതിയ ശീലങ്ങള്‍ സ്വന്തമാക്കി സംസ്ഥാനം അതിജീവന ‘യാത്ര’ തുടങ്ങി.
ടിക്കറ്റ് മെഷീനൊപ്പം കണ്ടക്ടര്‍ സാനിറ്റൈസറും കരുതി. സാനിറ്റൈസറിട്ട് കൈയ്യ് വൃത്തിയാക്കിയതില്‍ മാത്രം ഒതുങ്ങിയില്ല യാത്രാവിശേഷം. രണ്ടുസീറ്റീല് ഒരാളും മൂന്നു സീറ്റില്‍ രണ്ടാളും മാത്രമുള്ള യാത്രയും പുതുമയായിരുന്നു.
50 ശതമാനം യാത്രക്കാരുമായിട്ടായിരുന്നു സര്‍വീസ്. മാസ്ക് ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതല്‍ ഉറപ്പാക്കിയായിരുന്നു യാത്ര. ജലഗതാഗതവും ആരംഭിച്ചു. ജ്വല്ലറികളും ബാര്‍ബര്‍ ഷോപ്പുകളും തുറന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ നിരവധി പേരെത്തി. സാമൂഹ്യ അകലം പാലിക്കുന്നതിനടക്കം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വസ്ത്രവ്യപാര ശാലകളും സജീവമായി. അണുവിമുക്തമാക്കിയ ശേഷമാണ് കടകള്‍ തുറന്നത്. കൂടുതല്‍ ഓട്ടോറിക്ഷകളും ടാക്സികളും നിരത്തില്‍ ഇറങ്ങി.
രണ്ടുമാസത്തിനുശേഷം സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങി. ബുധനാഴ്ച രാവിലെ ഏഴുമുതല്‍ 11 വരെയും വൈകിട്ട് നാലുമുതല്‍ ഏഴുവരെയും ജില്ലകള്‍ക്കുള്ളിലാണ് സര്‍വീസ് നടത്തിയത്. 14 ജില്ലയിലായി 1850 ഓര്‍ഡിനറി ബസാണ് ഓടിയത്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍– 499. കൊല്ലം- 200, ആലപ്പുഴ –122, കോട്ടയം– 102, തൃശൂര്‍- 92, പത്തനംതിട്ട- 78 എന്നിങ്ങനെ സര്‍വീസ് നടത്തി.
എല്ലാ യാത്രക്കാരും മാസ്ക് ധരിച്ചെന്ന് ഉറപ്പുവരുത്തിയാണ് കയറ്റിയത്. 50 ശതമാനം സീറ്റിലേക്കാണ് കയറ്റിയത്. മുഴുവന്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി ബസില്‍ കയറുംമുമ്ബ് കൈകഴുക്കാന്‍ സാനിറ്റൈസറും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക