ഹൈദരാബാദില്‍ നിന്നും നാട്ടിലെത്തി സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് കഞ്ചാവ് എത്തിച്ചതില്‍ ഒരാള്‍ക്കെതിരെ കേസ്. പത്തനംതിട്ട അടൂരിലാണ് സംഭവം. അടൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളിനു സമീപം സര്‍ക്കാര്‍ നിരീക്ഷണത്തിലുളള ക്വാറന്റൈന് കേന്ദ്രത്തില്‍ താമസിക്കുന്ന യുവാവിനാണ് കൂട്ടുകാരന് ഹല്‍വയ്ക്ക് അകത്ത് ഒളിപ്പിച്ച് കഞ്ചാവ് എത്തിച്ചത്. മൂന്നു ദിവസം മുന്‍പ് ഹൈദരാബാദില്‍നിന്ന് നാട്ടിലെത്തിയ ആനയടി സ്വദേശിയായ യുവാവാണ് നിരീക്ഷണ കേന്ദ്രത്തിലുളളത്.
ഇയാള്‍ക്കുള്ള ലഘുഭക്ഷണം സുഹൃത്ത് ആനയടി വയ്യാങ്കര സ്വദേശി വിനോദ് സ്ഥാപനത്തിലുള്ള വൊളന്റിയര്‍മാരെ ഏല്‍പ്പിച്ചു. ഇതിലെ ഹല്‍വ പരിശോധിച്ചപ്പോള്‍ ഉള്ളില്‍ എന്തോ തിരുകി വെച്ചിരിക്കുന്നതായി സംശയം തോന്നി. തുടര്‍ന്ന് പുറത്ത് എടുത്തപ്പോള്‍ ചെറിയ കവറിനുള്ളില്‍ പൊതിഞ്ഞ രീതിയില്‍ പുകയില പോലെയുളള വസ്തു കണ്ടെത്തി.
വൊളന്റിയര്‍മാര്‍ അടൂര്‍ സിഐ യു.ബിജുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ. ശ്രീജിത്ത് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. കഞ്ചാവ് എത്തിച്ച വിനോദിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക