അടൂര്‍: എന്റെ മോന് എവിടെ? മാതാപിതാക്കളോട് ഉത്ര കൊലക്കേസ് പ്രതി സൂരജ് ചോദിച്ചത് ഇതായിരുന്നു. കുഞ്ഞ് വീട്ടിലില്ലെന്ന് നിറകണ്ണുകളോടെയാണ് മാതാവ് രേണുക പറഞ്ഞത്. ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നീട്. സൂരജ് മുഖം പൊത്തി കരയുന്നത് മാതാവും സഹോദരി സൂര്യയും ഒപ്പം ചേര്‍ന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെ സൂരജിനെയും കൂട്ടുപ്രതി പാമ്ബ് സുരേഷിനെയും പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് വികാര നിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്.
കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകിന്റെ നേതൃത്വത്തിലാണ് ഇരുവരെയും വീട്ടിലെത്തിച്ച് തെളിവെടുത്തത്. മുന്‍വശത്തെ വാതില്‍ വഴി അകത്ത് പ്രവേശിച്ച ശേഷം പടിക്കെട്ടില്‍ ഉത്ര പാമ്ബിനെ കണ്ട സ്ഥലം സൂരജ് പൊലീസിന് കാട്ടികൊടുത്തു. ആദ്യ കടിക്ക് ഉപയോഗിച്ച അണലിയെ സൂക്ഷിച്ച വിറകുപുരയിലും സൂരജിനെ എത്തിച്ചു. തുടര്‍ന്ന് പടിക്കെട്ട് കയറ്റി സ്വന്തം മുറിയിലേക്ക്. ഉത്രയെ കടിച്ച അണലി പാമ്ബിനെ ചാക്കിലാക്കിയ ശേഷം ടെറസിന്റെ മുകളിലൂടെ താഴേക്ക് വലിച്ചെറിഞ്ഞതും അത് വീണുകിടന്ന ഭാഗവും സൂരജ് കാട്ടികൊടുത്തു. ഒന്നാം നിലയിലെ തെളിവെടുപ്പ് അര മണിക്കൂറോളം നീണ്ടുനിന്നു.
അടുക്കള വഴിയാണ് പാമ്ബിനെ എറിഞ്ഞ സ്ഥലം കാട്ടികൊടുക്കുന്നതിനായി കൊണ്ടു പോയത്.തുടര്‍ന്ന് അതേ വഴി തന്നെ തിരിച്ച് ഹാളില്‍ എത്തിച്ചു.ഈ സമയം അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാന്‍ ഹാളില്‍ എത്തി. ഇതോടെ സൂരജ് പൊട്ടികരഞ്ഞു. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ജീപ്പിലേക്ക് കയറ്റി ഈ സമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സൂരജ് വിളിച്ചു പറയുന്നുണ്ടായിരുന്നു. കൊട്ടാരക്കരയിലേക്കുള്ള യാത്രാ മധ്യേ അടൂരിലുള്ള സൂരജ് ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിന് അടുത്ത് എത്തിച്ച ശേഷം സമീപത്തെ കടമുറികളും മറ്റും പൊലീസ് നിരീക്ഷിച്ചിരുന്നു.
തെളിവെടുപ്പിനായി സൂരജിനെ കൊണ്ടുവരുന്നതിറഞ്ഞ് വീടിന്റെ പരിസരത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു.പ്രതികളെ എത്തിക്കുന്ന സമയമായപ്പോഴേക്കും വീട്ടിലേക്കുള്ള പ്രധാന പാതയില്‍ നിന്നവരെ പൊലീസ് ഒഴിപ്പിച്ചു.തുടര്‍ന്ന് പതിനഞ്ച് മിനിറ്റിനകം പ്രതികളുമായി പൊലീസ് എത്തി. പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്‍പ് പത്തരയോടെ ഉത്രയെ കടിപ്പിച്ച പാമ്ബിനെ കൈമാറിയ ഏനാത്തും പൊലീസ് തെളിവെടുത്തു. സുരക്ഷ കണക്കിലെടുത്തുകൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ
സ്ട്രൈക്കിങ്ങ് ഫോഴ്സ് പ്രതികള്‍ സഞ്ചരിച്ച വാഹനത്തെ അനുഗമിച്ചിരുന്നു.
പ്രതികളുടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഏതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും പൊലീസിന് സംശയമുണ്ട്. അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് സംഘം ഇവിടെനിന്ന് മടങ്ങി. ഇനി അടൂരിലെ ബാങ്കില്‍ സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുമായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പൊലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്. പൊലീസ് ജീപ്പില്‍ നിന്നിറങ്ങി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടപ്പോള്‍ സൂരജ് പൊട്ടിക്കരഞ്ഞു. പിന്നീട് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പതിഞ്ഞ സ്വരത്തില്‍ മാധ്യമങ്ങളോടും ബന്ധുക്കളോടും ആവര്‍ത്തിക്കുകയും ചെയ്തു.
സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയിലും സ്വീകരണമുറിയിലും ടെറസിലും പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഉത്ര ആദ്യം പാമ്ബിനെ കണ്ട കോണിപ്പടിയില്‍വെച്ച് സൂരജ് അന്നത്തെ സംഭവം വിശദീകരിച്ചു. പിന്നീട് ടെറസിന് മുകളിലേക്ക് പോയി പാമ്ബിനെ വലിച്ചെറിഞ്ഞതും വിവരിച്ചു. ഇതിനിടെ വീടിന് സമീപത്തെ പറമ്ബില്‍ ഉത്രയെ ആദ്യം പാമ്ബ് കടിച്ച ദിവസം സൂരജ് എന്തൊക്കെയോ കത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെയും പൊലീസ് പരിശോധന നടത്തി. എല്ലാം കാണിച്ചു കൊടുത്ത ശേഷമാണ് മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ പൊലീസിനെ കുറ്റപ്പെടുത്തിയതെന്നതാണ് മറ്റൊരു വസ്തുത. ഈ സാഹചര്യത്തിലാണ് പരമാവധി ശാസ്ത്രീയ തെളിവുകള്‍ പൊലീസ് ശേഖരിക്കുന്നത്.
വീട്ടിലെ തെളിവെടുപ്പിന് ശേഷം സൂരജുമായി പൊലീസ് അടൂരിലെ ബാങ്കില്‍ തെളിവെടുപ്പ് നടത്തും. ഉത്രയുടെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാനായി സൂരജ് ബാങ്കില്‍ പോയിരുന്നതായാണ് വിവരം. ഇത് സ്ഥിരീകരിക്കാനാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. പാമ്ബുപിടിത്തക്കാരന്‍ സുരേഷ് സൂരജിന് പാമ്ബിനെ കൈമാറിയ ഏനാത്ത് പാലത്തിന് സമീപവും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെവച്ചാണ് സുരേഷ് പാമ്ബിനെ നല്‍കിയതെന്നായിരുന്നു സൂരജിന്റെ മൊഴി. കുടുംബാംഗങ്ങളുമായി സംസാരിക്കണമെന്ന് സൂരജ് തെളിവെടുപ്പിനിടെ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അംഗീകരിച്ചില്ല. അതേസമയം, പ്രതിക്ക് ജാമ്യം ലഭിക്കാനായി കുടുംബം നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്.
ഹൈക്കോടതി അഭിഭാഷകരടക്കം ബുധനാഴ്ച സൂരജിന്റെ വീട്ടിലെത്തി കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചാലും അത് തള്ളിപോകുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തല്‍. അതിനാല്‍ ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ഹൈക്കോടതി മുഖേന ജാമ്യം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ നീക്കം. ഈ അഭിഭാഷകരുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസിനെതിരെ സൂരജ് നിലപാട് എടുക്കുന്നതെന്നാണ് സൂചന.
ഉത്ര കൊലക്കേസില്‍ നിര്‍ണായകമായി സൂരജിന്റെ വിശദമായ കുറ്റസമ്മതമൊഴി മാറുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഉത്രയുടെ വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നു. അടൂരിലെ വീട്ടില്‍ വച്ച് കഴിഞ്ഞ ജനുവരിയില്‍ വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന്, ഉത്രയുടെ വീട്ടില്‍ നിന്ന് അച്ഛനും സഹോദരപുത്രനും വന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും അച്ഛന് പറഞ്ഞു. ഇതാണ് കൊലപാതകനീക്കത്തിലേക്ക് പോകാന്‍ സൂരജിനെ പ്രേരിപ്പിച്ചത്.
2018- മാര്‍ച്ച് 26-നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം. വിവാഹശേഷം ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. ഇത് ഉത്രയുടെ കുടുംബത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സൂരജിന്റെ വീട്ടില്‍ വച്ച് ഇവര്‍ തമ്മില്‍ വഴക്കായ വിവരം അറിഞ്ഞ് അച്ഛന് വിജയസേനനും സഹോദരപുത്രന് ശ്യാമും സൂരജിന്റെ വീട്ടിലെത്തി വിവരം അന്വേഷിച്ചത്. ഉത്രയെ ഇങ്ങനെ ദ്രോഹിച്ചാല്‍ വിവാഹമോചനം തന്നേയ്ക്കാന്‍ അച്ഛനടക്കം പറയുകയും ചെയ്തു.
വിവാഹമോചനത്തിലേക്ക് കാര്യമെത്തിയപ്പോഴാണ് സൂരജിന് സ്ത്രീധനത്തുക മുഴുവന്‍ തിരികെ നല്‍കേണ്ടി വരുമെന്ന് മനസ്സിലായത്. 96 പവന്, 5 ലക്ഷം രൂപ, കാര്‍, മൂന്നേകാല്‍ ലക്ഷം രൂപയുടെ പിക്കപ്പ് ഓട്ടോ എന്നിവയെല്ലാം തിരിച്ച് കൊടുക്കേണ്ടി വരും. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്ബോള്‍ കിട്ടുന്ന 65 ലക്ഷം രൂപ രണ്ട് മക്കള്‍ക്കുമായി വീതിച്ച് കൊടുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. അതും കയ്യില്‍ നിന്ന് പോകും. ഇതോടെ അനുനയത്തിന്റെ പാതയിലായി സൂരജും കുടുംബവും. തുടര്‍ന്നാണ് ഉത്രയെ കൊല്ലാന്‍ സൂരജ് പദ്ധതി ആസൂത്രണം ചെയ്ത് തുടങ്ങിയത്. ഉത്ര മരിച്ചാല്‍ കുഞ്ഞിന്റെ പേരിലോ, സൂരജിന്റെ പേരിലോ ആയി സ്വത്ത് എഴുതിക്കിട്ടുമെന്ന് സൂരജ് കണക്കുകൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക