രാജാക്കാട് : പൊന്മുടി ജലാശയത്തിന് സമീപത്തെ വനമേഖലയിൽ നിന്നു കണ്ടെത്തിയ തലയോട്ടി ഫൊറൻസിക് പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. ചൊവ്വാഴ്ച വൈകുന്നേരം മീൻ പിടിക്കാൻ എത്തിയവർ ആണ് ജലാശയത്തിന്റെ കരയിൽ തലയോട്ടി കണ്ടത്. പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു.
ഫൊറൻസിക് പരിശോധന നടത്തിയാൽ മാത്രമേ തലയോട്ടിയുടെ കാലപ്പഴക്കം, സ്ത്രീയുടേതോ പുരുഷന്റേതോ തുടങ്ങിയ കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂ എന്ന് എസ്ഐ പി.ഡി.അനൂപ്മോൻ പറഞ്ഞു. ഫൊറൻസിക് സർജന്റെ നിർദേശ പ്രകാരം തലയോട്ടി കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും.
പൊന്മുടി ജലാശയത്തിൽ വന്നു ചേരുന്ന പന്നിയാർ പുഴയുടെ വൃഷ്ടി പ്രദേശങ്ങളിൽ പ്രളയ കാലത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിരുന്നു.എവിടെയെങ്കിലും മൃതദേഹം സംസ്കരിച്ച സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ തലയോട്ടി ഒഴുകി പൊന്മുടി ജലാശയത്തിൽ എത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊന്മുടി ജലാശയത്തിൽ ജല നിരപ്പ് താഴ്ന്നതോടെ തലയോട്ടി ഉയർന്നു വന്നതാകാനും സാധ്യത ഉണ്ടെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക