കാസര്‍കോട്: കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് സ്വന്തംനാട്ടില്‍ പരീക്ഷയൊരുക്കി കേരള കേന്ദ്രസര്‍വ്വകലാശാല. സെമസ്റ്റര്‍ അവസാന വര്‍ഷ പരീക്ഷകള്‍ക്കാണ് കുട്ടികള്‍ക്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജൂലായ് 16 മുതല്‍ 23 വരെയാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 25 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കേരളത്തില്‍ ഏഴും മറ്റു സംസ്ഥാനങ്ങളിലായി പതിനെട്ടും കേന്ദ്രങ്ങള്‍ ഇതിനായി സജ്ജമാക്കും.
ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി മാത്രമുള്ള പരീക്ഷാകേന്ദ്രങ്ങള്‍ പോലുമുണ്ട് ഇക്കൂട്ടത്തില്‍. പരീക്ഷാകേന്ദ്രങ്ങള്‍ സംബന്ധിച്ച് വിശദവിവരങ്ങള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് തങ്ങളുടെ സൗകര്യാര്‍ത്ഥം ഇഷ്ടമുള്ള കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും സര്‍വ്വകലാശാല ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ പി.ജി. പ്രബന്ധങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. പ്രബന്ധങ്ങളുടെ വൈവാ പരീക്ഷ ഓണ്‍ലൈനായിട്ടാണ് നടത്തുന്നതെന്ന് സര്‍വ്വകലാശാ വൈസ്ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ പറഞ്ഞു. സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന് നായര്‍, പരീക്ഷാ കണ്ട്രോളര് ഡോ. എം. മുരളീധരന് നമ്ബ്യാര്‍, ഡീന്മാര്, വിവിധവകുപ്പുകളുടെ മേധാവികള്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക