പാലക്കാട് : പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി റെയിൽവെ പാർക്കിങ് കരാറുകാരനും സഹായിയും പൊലീസ് പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഒറ്റപ്പാലം പൊലീസും നടത്തിയ പരിശോധനയ്ക്കിടെയാണ് 9.65 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ പ്രമോദ് (31), ഗുണ്ടു സുര എന്ന സുരേഷ് കുമാർ(32) എന്നിവരാണ് ഒറ്റപ്പാലം – അമ്പലപ്പാറ റോഡിൽ ചുനങ്ങാട് പരിസരത്തിൽ നിന്നു പിടിയിലായത്. പരോളിലിറങ്ങി പത്താം ദിവസമാണ് സുരേഷ് വീണ്ടും പിടിയിലാകുന്നത്.
ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ചാക്കിലാക്കിയ നിലയിലായിരുന്നു ലഹരി പദാർഥം സൂക്ഷിച്ചിരുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധനകൾ പുരോഗമിക്കുന്നത്. പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രത്തിന്റെ നിർദേശത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി ബാബു തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘമാണ് പ്രതികൾക്ക് ലഹരി എത്തിച്ചു കൊടുത്തതെന്നാണ് ലഭിക്കുന്ന വിവരം. ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ലോക്ഡൗൺ തുടങ്ങിയതോടെ കഞ്ചാവ് കിട്ടാതാവുകയും വില ഇരട്ടിയിലധികമാവുകയും ചെയ്തിട്ടുണ്ട്. മീൻ, പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങളിലാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്.
പിടിയിലായ സുരേഷ് നേരത്തെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പ്രതികളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ഒറ്റപ്പാലം സിഐ എം. സുജിത്ത്, എസ്ഐ അനീഷ്, എഎസ്ഐ രമേശ്, വനിതാ സിപിഒ രജിത, സിപിഒ റഫീഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ജലീൽ, സുനിൽ കുമാർ, ടി.ആർ. കിഷോർ, വിജയാനന്ദ്, സി. അഹമ്മദ് കബീർ, കെ.ആർ വിനീഷ്, ആർ. രാജീദ്, എസ്. ഷനോസ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് ലഹരി വേട്ടയ്ക്കിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക