കരിപ്പൂർ വിമാനത്താവളം അടച്ചിടില്ലെന്നും അണുവിമുക്തമാക്കിയ ശേഷം കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. എയർ ഇന്ത്യ ജീവനക്കാരനും എയർപോർട്ട് ടെർമിനൽ മാനേജർക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ആശങ്ക നിലനിന്നിരുന്നു. ഈ മാസം ഏഴാം തീയതിയാണ് ടെർമിനൽ മാനേജർ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. അതിനുശേഷം ജോലിക്ക് എത്തുകയും ചെയ്തിരുന്നു. കോവിഡ് പരിശോധനാഫലം പുറത്തുവരുമ്പോഴും അദ്ദേഹം ജോലിയിലായിരുന്നു. ആരോഗ്യപ്രവർത്തകരെത്തി നേരിട്ട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എയർപോർട്ട് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുപ്പതോളം പേരോട് ക്വാറൻീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ നിരവധി പേർ ഉണ്ടായേക്കുമെന്നാണ് സൂചന. സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക