അഞ്ചൽ :ഉത്രയെ കടിക്കാൻ മൂർഖനെ സൂരജ് അടിച്ച് വേദനിപ്പിച്ചതായി വെളിപ്പെടുത്തൽ. വനംവകുപ്പിനോടാണ് മുർഖനെ അടിച്ച കാര്യം സൂരജ് വെളിപ്പെടുത്തിയത്. ഉത്രയും താനും കിടന്ന മുറിയിൽ പ്ലാസ്റ്റിക് ടിന്നിൽ പാമ്പിനെ കൊണ്ടുവന്നതും പാമ്പിനെക്കൊണ്ട് കടിപ്പിച്ച രീതിയും സൂരജ് വിശദീകരിച്ചു. മയക്കിക്കിടത്തിയിരുന്ന ഉത്രയുടെ ദേഹത്ത് പാമ്പിനെയിട്ടെന്നും പാമ്പിന്റെ പത്തിയിൽ അടിച്ച് കടിപ്പിക്കുകയായിരുന്നെന്നും സൂരജ് വെളിപ്പെടുത്തി. പാമ്പിനെ കൊണ്ടുവന്ന ടിൻ പിന്നീട് ഉപേക്ഷിച്ച സ്ഥലവും കാട്ടിക്കൊടുത്തു.
ജാറിൽ കൊണ്ടുവന്ന പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പിനെ കൊണ്ടുവന്ന ജാർ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ് മൊഴി നൽകി. പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്.
ഉത്ര വധക്കേസിലെ പ്രതി ഭർത്താവ് സൂരജിനെ വനംവകുപ്പ് അധികൃതർ അഞ്ചൽ ഏറത്ത് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞത്. അതിനിടെ പൊലീസും ഫൊറൻസിക് വിഭാഗവും ഉത്രയുടെ വീട്ടിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. ഫൊറൻസിക് സർജൻ ഡോ. ശശികലയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പൊലീസ് ഈ കേസിൽ കുറ്റപത്രം ഉടൻ നൽകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക