ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി അഞ്ച് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചവരില്‍ അഞ്ച് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജിവച്ചവരില്‍ ബാക്കിയുള്ളവരും ബിജെപിയില്‍ ചേരുമെന്നാണ് സൂചന.
കഴിഞ്ഞ മാര്‍ച്ചിലും ഈ മാസവുമായി എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചത്. ജിത്തു ചൗധരി, പ്രദ്യുംനസിങ് ജഡേജ, ജെവി കകാഡിയ, അക്ഷയ് പട്ടേല്‍, ബ്രിജേഷ് മെര്‍ജ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്തു. പട്ടേലും മെര്‍ജയും ചൗധരിയും ഈമാസം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചവരാണ്. വഞ്ചകര്‍ എന്നാണ് ഇവരെ കോണ്‍ഗ്രസ് വിളിച്ചത്.
കോണ്‍ഗ്രസിലെ ആഭ്യന്തര കലഹമാണ് എംഎല്‍എമാരുടെ രാജിക്ക് കാരണമെന്ന് ബിജെപി ആരോപിക്കുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി. രാജിവച്ച മറ്റു കോണ്‍ഗ്രസ് എംഎല്‍എമരായ സോമ പട്ടേല്‍, പ്രവീണ്‍ മാരു, മംഗല്‍ ഗാവിത് എന്നിവരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജിത്തു വഗാനി പറഞ്ഞു. 182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 65 അംഗങ്ങളേയുള്ളൂ. രാജിവച്ച 12 പേരില്‍ മിക്ക എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. ഇനിയും കോണ്‍ഗ്രസ്സില്‍ നിന്ന് രാജിയുണ്ടാകുമെന്നാണ് ബിജെപിയുടെ വാദം.
കരിപിടിച്ച പോലൊരു പുസ്തകം; പക്ഷെ, വായിക്കണമെങ്കിൽ താളുകൾ കത്തിക്കണം- കൗതുകമായി വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക