തിരുവനന്തപുരം : കോവിഡ് സമൂഹവ്യാപനമുണ്ടോ എന്നറിയാൻ 14 ജില്ലകളിലെ 10,000 പേരിൽ നടത്തിയ ആദ്യഘട്ട ആന്റിബോഡി പരിശോധനയുടെ ഫലം ഉപേക്ഷിക്കാൻ നീക്കം. ആരോഗ്യവകുപ്പ് കണക്കാക്കിയതിലും കൂടുതൽ പോസിറ്റീവ് ആയതോടെ പരിശോധനാ കിറ്റുകളുടെ ഗുണമേന്മയിൽ സംശയം ഉയർന്നതാണു കാരണം. ഫലം സർക്കാർ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും കൈമാറിയില്ല.
പരിശോധന നടത്തിയ ജൂൺ 8നു ശേഷം അവലോകന യോഗങ്ങളിൽ ആരോഗ്യവകുപ്പു സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടുകളിലും ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. എച്ച്എൽഎല്ലിൽ നിന്നു ലഭിച്ച കിറ്റുകൾ ഉപയോഗിച്ച് ആരോഗ്യപ്രവർത്തകർ, പൊലീസ് എന്നിവരുൾപ്പെടെയുള്ളവരിലായിരുന്നു പരിശോധന. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ആശങ്കപ്പെടാനില്ലെന്നു മാത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളിൽ കൂടുതൽ പോസിറ്റീവ് ഫലം കാണിക്കുന്നതും വ്യാപനം കൂടിയ പ്രദേശങ്ങളിൽ കുറഞ്ഞ പോസിറ്റീവ് ഫലം കാണിക്കുന്നതും ഇത്തരം പരിശോധനകളിൽ പതിവാണെന്നും ഫലം ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളിൽ എത്തുകയാണു വേണ്ടതെന്നും വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക