ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റിന്റേതാണ് വിലയിരുത്തല്‍. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. സി.പി.ഐയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സി.പി.എമ്മിന്റെ നീക്കം. ജോസ് കെ മാണിയെ മുന്നണിയിലെടുക്കാനുള്ള നീക്കങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതു സംബന്ധിച്ച സൂചന നല്‍കിയിരുന്നു. മുന്നണിപ്രവേശ വിഷയത്തില്‍ സിപിഐയാണ് പരസ്യമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്തുന്നത്. മറ്റുപാര്‍ട്ടികള്‍ക്കൊന്നും കാര്യമായ എതിര്‍പ്പില്ല. എന്‍.സി.പിക്ക് പാലാ സീറ്റ് വിട്ടുകൊടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടെങ്കിലും അവരെ മെരുക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
എന്നാല്‍ സിപിഐ കിട്ടുന്ന അവസരങ്ങളിലെല്ലാം ജോസ് കെ മാണിയെ തള്ളിപ്പറയുകയാണ്. ജോസ് കെ മാണിയെ ഇപ്പോള്‍ മുന്നണിയിലെടുക്കേണ്ടെന്നാണ് സി.പി.ഐ നിലപാട്. അവര്‍ എത്താതെ തന്നെ മുന്നണി ശക്തമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കുന്നത്. അതേസമയം ഇപ്പോള്‍ ഒരു മുന്നണിയിലും പ്രവേശിക്കാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ജോസ് കെ മാണിയുടെ തീരുമാനമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക