എറണാകുളത്ത് ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സമൂഹവ്യാപന ഭീഷണിയില്‍ ജില്ല. കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച നഗരസഭയിലെ അഞ്ച് ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചു.
പറവൂര്‍, തൃക്കാക്കര നഗരസഭകളിലെയും കടുങ്ങല്ലൂര്‍ പഞ്ചായത്തിലെയും കണ്ടെയിന്മെന്റ് സോണുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജില്ല ഭരണകൂടം കര്‍ശന നടപടി തുടങ്ങി.
അതേസമയം കൊച്ചിയില്‍ കോവിഡ് സമൂഹവ്യാപനം ഇല്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ല. രോഗലക്ഷണമുളളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. സാമൂഹിക അകലം പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കെതിെര നടപടി ഉണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.
പറവൂര്‍ നഗരസഭയിലെ എട്ടാം ഡിവിഷനും, തൃക്കാക്കര നഗരസഭയിലെ ഇരുപത്തി എട്ടാം ഡിവിഷനും കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും അടച്ചു. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസുകാരെത്തി. നഗരത്തിലേത് ഉള്‍പ്പെടെ ഏഴ് സ്വകാര്യ–സഹകരണ ആശുപത്രികളിലുള്ള ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്. തീരദേശ മേഖലയായ ചെല്ലാനത്ത് ആന്റിജന്‍ പരിശോധന ഇന്നും തുടര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ട്രിപ്പിള്‍ ലോക്കഡൗണ്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്കിയ പൊലീസും ജില്ലാഭരണകൂടവും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക