ന്യൂഡല്‍ഹി: ഗല്‍വാന്‍ കരയിലെ പിന്‍ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇവിടെ നിന്നും മാറേണ്ടിവരുമെന്ന് സൂചന. മഞ്ഞുവീഴ്ചയുള്ള, അക്സായി ചിന് പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന ഗല്‍വാന്‍ നദിയുടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതായി ഒരു മുതിര്‍ന്ന സൈനിക മേധാവി പറഞ്ഞു.
‘വളരെ വേഗത്തിലാണ് മഞ്ഞ് ഉരുകുന്നത്. നദീതീരത്തെ ഏത് സ്ഥാനവും അപകടകരമാണ്,’ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. ഉപഗ്രഹങ്ങള്‍ വഴിയും, ഡ്രോണ്‍ വഴിയുമൊക്കെ ലഭിച്ച വിവരങ്ങള്‍ നദീതീരത്ത് സ്ഥിതിചെയ്യുന്ന ചൈനീസ് സൈനികരുടെ താവളങ്ങള്‍ക്ക് പിന്‍വശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതായി സൂചിപ്പിച്ചു.
ഗാല്‍വാന്‍, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ്, പാങ്കോംഗ് എന്നിവിടങ്ങളില്‍ ഇപ്പോഴുള്ള സ്ഥാനങ്ങളില്‍ ചൈനീസ് സൈനികര്‍ തുടരുന്നത് പ്രയാസമുള്ള കാര്യമാണന്ന് മിലിട്ടറി കമാന്‍ഡര്‍ പറഞ്ഞു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപ്രാപ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ- ചൈന പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗല്‍വാന്‍ താഴ്വര സന്ദര്‍ശിച്ചിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സൈനികരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, സാഹചര്യം വിലയിരുത്തുകയുമായിരുന്നു ലക്ഷ്യം. ജൂണ്‍ 15ന് ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയില്‍ നിന്നൊരംഗം അതിര്‍ത്തിയിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക