തിരുവനന്തപുരം : സരിതാ നായര്‍ക്കു ശേഷം മറ്റൊരു ലോബീയിസ്റ്റ് കൂടി വിവാദകേന്ദ്രമായിരിക്കുകയാണ് കേരളത്തില്‍. സംസ്ഥാനത്താകെ വ്യാപിച്ചുകിടക്കുന്ന ഒരു അധോലോക ശൃംഖലയെയാണ് സ്വപ്ന സുരേഷ് എന്ന സ്വര്ണക്കടത്തുകാരിയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് നടന്ന, നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം നടത്തിയ കേസിലെ പ്രതികള്‍ക്ക് സ്വപ്ന സുരേഷുമായുള്ള ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കടത്ത്; പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് അന്വേഷണം നീളുന്നു
ഷംന കാസിം കേസിലെ പ്രതികളില്‍ നിന്നു തന്നെ സ്വര്‍ണക്കടത്ത് സംബന്ധിച്ച നിര്‍ണായകമായ ചില വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പക്ഷെ ഇക്കാര്യം വിശദമായി പുറത്തു വിട്ടിരുന്നില്ല. സ്വര്‍ണക്കടത്തിന് നടിമാരെയും മറ്റ് സെലിബ്രിറ്റികളെയും ഉപയോഗിക്കുന്നത് സംബന്ധിച്ച് ഷംന കേസ് അന്വേഷിക്കുന്ന പൊലീസില്‍ നിന്നാണ് കസ്റ്റംസിന് വിവരം കിട്ടിയത്. യുഎഇയില്‍ നടക്കുന്ന സ്റ്റേജ് ഷോകളുടെ മറവില്‍ സ്വര്‍ണം കടത്തുന്നതിന്റെ വിശദാംശങ്ങള്‍ പൊലീസ് കസ്റ്റംസിന് കൈമാറി.
ഇതോടൊപ്പം സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഒരു നിര്‍ണായക വിവരവുമുണ്ടായിരുന്നു. ഏത് പ്രശ്നത്തില്‍ കുടുങ്ങിയാലും എളുപ്പത്തില്‍ പുറത്തിറങ്ങാന്‍ സഹായിക്കുന്ന ഉന്നതങ്ങളില്‍ ബന്ധമുള്ള ഒരു ‘ഡീല്‍ വുമണി’നെക്കുറിച്ച് ഷംന കേസ് പ്രതികള്‍ പൊലീസിന് വെളിപ്പെടുത്തിയിരുന്നു. യുഎഇയില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യലിനിടയിലാണ് ഇങ്ങനെയൊരാളെപ്പറ്റി പൊലീസ് ആദ്യമായി കേള്‍ക്കുന്നത്.
ഉന്നതമായ അധികാര ബന്ധങ്ങളുള്ള സ്വപ്ന സുരേഷിനെക്കുറിച്ച് ലഭിച്ച വിവരം കസ്റ്റംസിനാണ് പൊലീസ് നല്‍കിയത്. നേരത്തെ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തായിരുന്നില്ല. കസ്റ്റംസിന് ഈ വിവരം കൈമാറാനുണ്ടായ സാഹചര്യം സ്വര്‍ണക്കടത്ത് പിടികൂടിയതാണ്.
ക്രിമിനല്‍ കേസുകളില്‍ കുടുങ്ങുന്നതും ഊരിപ്പോരുന്നതുമെല്ലാം സ്വപ്ന സുരേഷിന് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു എയര്‍പോര്‍ട്ട് സര്‍വീസസ് കമ്ബനിയില്‍ ആറുമാസത്തോളം ജോലി ചെയ്തിരുന്നു സ്വപ്ന. ഈ സമയത്ത് കമ്ബനിയിലെ ജീവനക്കാരനെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ച് കുടുക്കാന്‍ ശ്രമിച്ച കേസില്‍ സ്വപ്ന പെട്ടിട്ടുണ്ട്. ഈ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞമാസം സ്വപ്നയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരാകുകയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക