ആലപ്പുഴ: ജില്ലയുടെ മുഴുവൻ കടൽ തീരപ്രദേശത്തും മത്സ്യബന്ധനവും വിപണനവും ഇന്ന് പകൽ മൂന്നു മണി മുതൽ ജൂലൈ 16 രാത്രി 12 മണി വരെ നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ എ.അലക്സാണ്ടര്‍ ഉത്തരവിറക്കി. കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് കർശനമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്.
ജില്ലയിലെ കടൽ തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ജില്ലയിലെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ധാരാളമായി ആളുകൾ എത്തിച്ചേരുന്ന സാഹചര്യവും നിലനിൽക്കുന്നു.
ഈ സാഹചര്യത്തിൽ ആളുകൾ ഒരുമിച്ചു മത്സ്യബന്ധനത്തിനു പോകുന്നതും പരസ്പരം ഇടപഴകുന്നതും മത്സ്യവിപണനത്തിനായി ഒട്ടനവധി ആളുകൾ ഒരുമിച്ചു കൂടുന്നതും കോവിഡ് രോഗ ബാധയ്ക്കും സമൂഹ വ്യാപനത്തിനും ഇടയാക്കുന്ന സാഹചര്യവും പരിഗണിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ദുരന്തനിവാരണ നിയമം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2020–ലെ പകർച്ചവ്യാധി നിയന്ത്രണ നിയമം സെക്ഷൻ-4, 2005–ലെ ദുരന്തനിവാരണ നിയമം വകുപ്പ്-51ബി എന്നിവ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക