സ്വപ്ന, സരിത്ത്, സന്ദീപ് നായര്‍ എന്നീ മൂവര്‍ സംഘം രാജ്യാന്തര കള്ളക്കടത്ത് ശൃംഖലയിലെ കണ്ണികളാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതികളില്‍ സ്വപ്നയുടെ പെരുമാറ്റം ദുരൂഹമാണ്. പലവട്ടം കസ്റ്റംസ് വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും വന്നില്ല. ഫോണ്‍ ഓഫാക്കി ഒളിവില്‍ പോകുകയായിരുന്നു.
സ്വപ്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ്. സന്ദീപിന്റെ ഭാര്യയുടെ മൊഴി പരിശോധിച്ചാല്‍ സ്വപ്ന സ്വര്‍ണകള്ളക്കടത്തില്‍ പ്രതിയാണെന്ന് വ്യക്തമാവും. പ്രതി സാമ്ബത്തിക സുരക്ഷക്ക് ഭീഷണിയാണ്. സ്വപ്നക്കെതിരെ യുഎപിഎ വകുപ്പ് 16, 17 ചാര്‍ജ് ചെയ്യപ്പെട്ട കേസാണ് ഇതെന്നും കോടതിയെ അറിയിച്ചു. അഡ്വക്കറ്റ് രവിപ്രകാശ് ആണ് കേന്ദ്രത്തിനു വേണ്ടി ഹാജരായത്.
മറ്റു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വേണ്ടിയാകാം ഇവര്‍ പ്രവര്‍ത്തിച്ചത്. ഇതിന് മുന്‍പും സ്വപ്ന സുരേഷ് കള്ളക്കടത്തിന് കൂട്ടു നിന്നിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്നും സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ കള്ളക്കടത്ത്. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യം അറിയൂ. സൗഹൃദത്തിലുള്ള രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്നതാണ് ഈ കള്ളക്കടത്ത്. അതുകൊണ്ട് ഈ രാജ്യാന്തര കള്ളക്കടത്തിനെ നിസാരമായി കാണാന്‍ സാധിക്കില്ല. കള്ളക്കടത്തില്‍ സരിത്തിന്റെ പങ്കും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.കാര്‍ഗോ വിട്ടുകിട്ടാന്‍ സരിത്ത് നേരിട്ടാണ് പണം അടച്ചത്. സാധാരണയായി കോണ്‍സുലേറ്റ് ഓണ്‍ലൈന്‍ മുഖേന പണം അടച്ചാണ് കാര്‍ഗോ വാങ്ങാറ്. ഇവിടെ സരിത്ത് സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്താണ് അടച്ചത്. ഇത് ചട്ടവിരുദ്ധമാണ്.
ഇതിനു പുറമേ എന്‍ ഐ എ കേസന്വേഷണം ഏറ്റെടുത്തതിനാല്‍ ഇനിയുള്ള നടപടികള്‍ക്കായി ഹൈക്കോടതി കേസ് കേള്‍ക്കരുതെന്നും എന്‍ ഐ എ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ യുഎപിഎയുടെ 43ഡി വകുപ്പു പ്രകാരം മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കരുതെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്ന് കേന്ദ്ര അഭിഭാഷകന് പറഞ്ഞു. പി.ആര്. സരിത്, സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടിയെടുത്തിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്്.
കഴിഞ്ഞ ആറുമാസത്തിനിടെ എട്ടു ബാഗേജുകള്‍ എത്തിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ബാഗേജ് എടുക്കാന്‍ സരിത് വരുന്നത് സ്വന്തം കാറിലാണ്. സാധാരണയായി കോണ്‍സുലേറ്റിന് വരുന്ന ബാഗേജുകള്‍ വാങ്ങാന്‍ കോണ്‍സുലേറ്റിന്റെ തന്നെ വാഹനങ്ങളാണ് വരാറ്. ബാഗേജ് വാങ്ങിയ ശേഷം സരിത്ത് കാറുമായി പേരൂര്‍ക്കട ഭാഗത്തേയ്ക്കാണ് പോകാറ്. സ്വര്‍ണം കൈമാറിയ ശേഷം കോണ്‍സുലേറ്റിലേക്ക് തിരികെ വരുമെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക