തിരുവനന്തപുരം: പിഎസ്സിയെ നോക്കുകുത്തിയാക്കി സർക്കാരിന്റെ കരാർ നിയമനങ്ങൾ ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളിൽ വരെ. അവയ്ക്കു പിന്നിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കറിന്റെ താൽപര്യം. ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളിൽ ഐടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലാണു കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചത്.
ഹസ്യസ്വഭാവമുള്ള പ്രധാന ഫയലുകളും സന്ദേശങ്ങളും എത്തുന്ന ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ ഐടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ടു പേരെയാണ് ഇങ്ങനെ നിയമിച്ചത്. വ്യവസായ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവന്റെ ഓഫിസിൽ ഐടി പ്രോജക്ട് അസിസ്റ്റന്റായി മറ്റൊരാളെ നിയമിച്ചു. ശിവശങ്കറിന്റെ ഓഫിസിലും നിയമനം നടത്തി. ഐടി ജോലികളിൽ സഹായിക്കാനെന്ന പേരിലാണു നിയമനം.
സർക്കാർ സർവീസിൽ പിഎസ്സി വഴിയാണു നിയമനം നടത്തേണ്ടതെന്നിരിക്കെ, പ്രധാന വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ഐടി വിദഗ്ധരെ നിയമിച്ചതിൽ ദുരൂഹതയുണ്ട്. രഹസ്യസ്വഭാവമുള്ള ജോലി ചെയ്യുന്ന ഓഫിസുകളിൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലേ നിയമനം നടത്താറുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക