തിരുവനന്തപുരം: മന്ത്രി ഇപി ജയരാജന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ മാറ്റി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെസി സജീഷിനെയാണ് മാറ്റിയത്.
സജീഷിനെതിരെ നിരവധി പരാതികള്‍ സിപിഎമ്മിന് നേരത്തെ ലഭിച്ചിരുന്നു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി അന്വേഷിച്ച് കണ്ടെത്തി. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് സജീഷ് സ്വമേധയ രാജി സമര്‍പ്പിക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് സജീഷ് ജോലിയില്‍ നിന്നും ഒഴിഞ്ഞതെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ഇപി ജയരാജന്റെ സ്റ്റാഫിലെ ഒരാള്‍ക്കെതിരെ കൂടി പരാതി ലഭിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ മന്ത്രിമാരുടേയും പേഴ്സണല്‍ സ്റ്റാഫുകളുടെ യോഗം നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാരോട് സിപിഎം ആവശ്യപ്പെടും.
ഒരുതരത്തിലുമുള്ള അഴിമതിയും പ്രോത്സാഹിപ്പിക്കരുത്, സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക