ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് എന്ന നിലയിൽ ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളെ സൗരവ് ഗാംഗുലി പൂർണമായി നിരാശപ്പെടുത്തിയെന്ന് വിമർശം. ഭിന്നശേഷിക്കാരായ താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചാലഞ്ചഡ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (പിസിസിഎഐ) സെക്രട്ടറി ജനറൽ രവി ചൗഹാനാണ് വിമർശനമുയർത്തിയത്. കോവിഡ് വ്യാപനം നിമിത്തം രാജ്യം ലോക്ഡൗണിലായതോടെ പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരായ താരങ്ങളെ സഹായിക്കാൻ ബിസിസിഐ പ്രസിഡന്റ് എന്ന നിലയിൽ ഗാംഗുലി ഒന്നും ചെയ്തില്ലെന്നാണ് വിമർശനം.
‘സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തെത്തുമ്പോൾ പ്രതീക്ഷകൾ വളരെയധികമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ത്യൻ ടീമിന്റെ മുഖഛായ തന്നെ മാറ്റിയ ഗാംഗുലി ബിസിസിഐയുടെയും മുഖഛായ മാറ്റുമെന്ന് പ്രതീക്ഷിച്ചു. ഒടുവിൽ തങ്ങളുടെ രക്ഷകനായി ഒരാൾ എത്തിയിരിക്കുന്നുവെന്ന് ഭിന്നശേഷിക്കാരായ താരങ്ങളും കരുതി. ഭിന്നശേഷിക്കാരായ താരങ്ങളുമായി ഏതാനും തവണ ഗാംഗുലി കൂടിക്കാഴ്ച നടത്തുകകൂടി ചെയ്തതോടെ പ്രതീക്ഷയേറി. പക്ഷേ, വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം’ – പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയിൽ ചൗഹാൻ ആരോപിച്ചു.
‘പ്രതീക്ഷകളെല്ലാം നിരാശകളായി മാറി. ഭിന്നശേഷിക്കാരായ താരങ്ങളിൽ ഒട്ടേറെപ്പേർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഈ ലോക്ഡൗൺ കാലത്ത് കൂലിപ്പണിക്ക് പോകുന്നതായി വാർത്തകളിൽ നാം കണ്ടു. ഇവിടുത്തെ സർക്കാരും ബിസിസിഐയും ഭിന്നശേഷിക്കാരായ താരങ്ങൾക്ക് എത്രത്തോളം പ്രാധാന്യമാണ് നൽകുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്’ – പ്രസ്താവനയിൽ പറയുന്നു.
‘രാജ്യാന്തര തലത്തിൽ എന്തെങ്കിലും നേട്ടങ്ങൾ കൊയ്യുമ്പോൾ ഭിന്നശേഷിക്കാരായ താരങ്ങളെക്കുറിച്ച് മുഴുനീളെ എഴുതുന്നതും അവര്ക്കൊപ്പം ചിത്രങ്ങൾ എടുക്കുന്നതും സഹതാപമുറ്റുന്ന കുറിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതും ഒരു ഫാഷനായി മാറിയിട്ടുണ്ട്. പക്ഷേ, അവരുടെ യഥാർഥ അവസ്ഥയെക്കുറിച്ച് ആർക്കാണ് ഉത്കണ്ഠ?’ – ചൗഹാൻ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക