തിരുവനന്തപുരം സ്വർണക്കടത്തിലെ ഭീകരബന്ധം സംബന്ധിച്ച് ആദ്യ ഘട്ടത്തിൽ തന്നെ കോടതി വ്യക്തത വരുത്തുന്നു.പ്രതികൾക്കെതിരെ യു. എ.പി.എ വകുപ്പുകൾ നിലനിൽക്കുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. സ്വപ്നയുടെ പങ്കാളിത്തമില്ലായിരുന്നെങ്കിൽ സ്വർണ കടത്ത് കേസ് ഉണ്ടാകുമായിരുന്നില്ലന്നും എന്.ഐ.എ പറഞ്ഞു.
പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്താനുള്ള കാരണം അക്കമിട്ടു വ്യക്തമാക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണു കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്വർണക്കടത്തിൽ യുഎപിഎ ചുമത്തി കേസെടുക്കാൻ കഴിയില്ലന്ന വാദം പ്രതിഭാഗം ഉന്നയിച്ച ഘട്ടത്തിലാണ് ഇക്കാര്യത്തിൽ എത്രയും വേഗം വ്യക്തത വരുത്താൻ കോടതി ഇടപെട്ടത്. എന്നാൽ ഭീകരബന്ധത്തെ പറ്റി തുറന്നകോടതിയിൽ പരാമർശിക്കുന്നതു അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് എന്.ഐ.എ കോടതിയിൽ പറഞ്ഞത്.
തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ വിലാസത്തിൽ അയക്കുന്ന നയതന്ത്ര പാഴ്സലിലാണ് സ്വർണം ഒളിപ്പിച്ചു കടത്താൻ കള്ളക്കടത്തു സംഘത്തിനു കഴിഞ്ഞത്. സ്വപ്നയില്ലെങ്കിൽ ഈ കേസു തന്നെയില്ലെന്നും എന്.ഐ.എ കോടതിയെ അറിയിച്ചു .പ്രതികളുടെ ഭീകരബന്ധം കേസ് ഡയറിയിൽ വ്യക്തമാണെന്നും എന്.ഐ.എ വ്യക്തമാക്കുന്നുണ്ട്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതു രാഷ്ട്രീയ കാരണങ്ങളാലാണ്. സ്വപ്നയെ അറസ്റ്റ് ചെയ്യുമ്പോൾ കസ്റ്റംസ് കേസിൽ പ്രതി പോലുമായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്ന ആഗസ്ത് 4നു ജഡ്ജി പി.കൃഷ്ണകുമാർ കേസ് ഡയറിയും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക