ഭോപ്പാല്‍ : വിഷം ചേര്‍ത്ത ചപ്പാത്തി കഴിച്ച് മധ്യപ്രദേശില്‍ ജില്ലാ ജഡ്ജിയും മകനും മരിച്ച സംഭവത്തില്‍ ഒരു സ്ത്രീയും മന്ത്രവാദിയും ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തു. ബേത്തുള്‍ അഡീഷനല്‍ ജില്ലാ, സെഷന്‍സ് ജഡ്ജി മഹേന്ദ്ര ത്രിപാഠി (56), മൂത്തമകന് അഭിയന്‍രാജ് (33) എന്നിവരാണ് കഴിഞ്ഞയാഴ്ച മരിച്ചത്. ഒരു സന്നദ്ധസംഘടനയുടെ പ്രസിഡന്റായ സന്ധ്യ സിങ് എന്ന സ്ത്രീയും രാംദയാല്‍ എന്ന മന്ത്രവാദിയുമാണ് അറസ്റ്റിലായത്.
മഹേന്ദ്ര ത്രിപാഠി ചിന്ദ്വാരയില് ജഡ്ജിയായിരുന്നപ്പോള്‍ സന്ധ്യയുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് ബേത്തുളിലേക്കു കുടുംബത്തിനൊപ്പം മാറിയതോടെ നാലു മാസമായി സന്ധ്യക്ക് കാണാന്‍ കഴിയാത്ത സ്ഥിതിയിലായി. ഇതിന്റെ ദേഷ്യത്തിലാണ് ജഡ്ജിയുടെ കുടുംബത്തെ കൊല്ലാന്‍ സന്ധ്യ പദ്ധതിയൊരുക്കിയതെന്നു പൊലീസ് പറഞ്ഞു.
ഏറെ തന്ത്രപൂര്‍വമാണ് സന്ധ്യ ജഡ്ജിയെ കുടുക്കിയത്. ജഡ്ജിയുടെ എല്ലാവിധ പ്രശ്നങ്ങളും ഇല്ലാതാകാനായി ഒരു പൂജ ചെയ്യണമെന്നും അതിനായി കുറച്ച് ഗോതമ്പു പൊടി നല്‍കണമെന്നും സന്ധ്യ ജഡ്ജിയോട് ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനു ശേഷം ജൂലൈ 20-ന് സന്ധ്യ പൂജ ചെയ്ത ഗോതമ്പുപൊടി തിരികെ നല്കി. അന്നു രാത്രി ഈ പൊടി ഉപയോഗിച്ചാണ് ജഡ്ജിയുടെ വീട്ടില്‍ ചപ്പാത്തി ഉണ്ടാക്കിയത്.
ജഡ്ജിയും രണ്ട് ആണ്മക്കളും ഈ ചപ്പാത്തിയാണു കഴിച്ചത്; ഭാര്യ അരിയാഹാരവും. ചപ്പാത്തി കഴിച്ചതിനു ശേഷം മൂവരും ഛര്‍ദിച്ചു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജഡ്ജിയുടെയും മൂത്തമകന്റെയും ആരോഗ്യനില ജൂലൈ 23ന് വഷളായി. തുടര്‍ന്ന് അവരെ നാഗ്പുരിലെ ആശുപത്രിയിലേക്കു മാറ്റി. അഭിയാന്രാജ് ശനിയാഴ്ച ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ജഡ്ജി തിങ്കളാഴ്ച രാവിലെയാണു മരിച്ചത്. ഇളയമകന് ആഷിഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു.
ആഷിഷാണ് സന്ധ്യ ഗോതമ്പുപൊടി നല്കിയ വിവരം പൊലീസിനെ അറിയിച്ചത്. അതില്‍ സന്ധ്യ വിഷം കലര്ത്തിയിരുന്നുവെന്നാണു പൊലീസിന്റ നിഗമനം. സന്ധ്യയുടെ ഡ്രൈവര്‍ പിടിയിലായതോടെയാണ് വിവരം മുഴുവന്‍ പുറത്തായത്. തുടര്‍ന്ന്് മന്ത്രവാദി ബാബ രാംദയാല്‍, ദേവിലാല്‍ ചന്ദ്രവംശി, മുബിന് ഖാന്, കമല്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക