തിരുവനന്തപുരം : കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയിൽ കോടിയേരിയുടെ വിമർശനം. ആർഎസ്എസ് അനുഭാവിയുടെ മകനാണ് െചന്നിത്തലയെന്നും ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിലണിയുന്നത് ചെന്നിത്തലയാണെന്നും ലേഖനം പറയുന്നു.
അയോധ്യ, മുത്തലാഖ്, പൗരത്വ ഭേദഗതി വിഷയങ്ങളിലെല്ലാം കൈപ്പത്തിയെ താമരയെക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദു ഹിന്ദുത്വകാർഡാണ് കോൺഗ്രസ് എല്ലായ്പ്പോഴും ഇറക്കുന്നത്. ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും ഇവിടെ മുഖ്യശത്രുവായിക്കാണുന്നത് സിപിഎമ്മിനെയാണ്. സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പ് ചെന്നിത്തല ആവർത്തിക്കും.
2016 ൽ നിയമസഭയിലേക്ക് ഹരിപ്പാട്ടു മൽസരിച്ചപ്പോൾ ചെന്നിത്തലയ്ക്കു കിട്ടിയ വോട്ടിനേക്കാൾ 14535 വോട്ട് 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ കോൺഗ്രസിനു കുറഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിനു കിട്ടിയതിനേക്കാൾ 13253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇതു വിരൽ ചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയിൽ ആപാദചൂഢം വ്യാപൃതനായതു കൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രം പോലുള്ള വിഷയങ്ങളിൽ യുഡിഎഫ് മൗനം പാലിക്കുന്നതെന്നും കോടിയേരി പറയുന്നു.
അഞ്ച് റാഫേൽ കണ്ടപ്പോഴേക്കും ധൈര്യം ചോർന്നുപോയോ? ചൈനക്ക് ഇപ്പോൾ സമാധാനം വേണം
ബിജെപിക്കെതിരെയും കോടിയേരി കടുത്ത വിമർശനമുയർത്തുന്നുണ്ട്. ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവർക്കുമറിയാം. പക്ഷേ രാമനെ കാവിയിൽമുക്കി ഹിന്ദുത്വ കാർഡാക്കി കോവിഡ് കാലത്തും കളിക്കുകയാണ് മോദിയും സംഘപരിവാറും. മോദി സർക്കാരിന്റെ പരാജയം മൂടിവയ്ക്കാനാണ് രാമക്ഷേത്രനിർമാണം മോദി മുഖ്യ അജൻഡയാക്കുന്നത്. പള്ളി തകർത്തിടത്ത് ക്ഷേത്രം പണിയുന്നത് ദേശീയ ആഘോഷമാക്കാൻ ഓഗസ്റ്റ് അഞ്ച് തിരഞ്ഞെടുത്തതിലൂടെ മോദിയുടെയും കൂട്ടരുടെയും വർഗീയതയുടെ ആഴം വെളിപ്പെടുന്നെന്നും ലേഖനം പറയുന്നു.
തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതിനെ പാണക്കാട് സെയ്ദ് സാദിഖലി തങ്ങൾ ന്യായീകരിച്ചതിലൂടെ മുസ്ലിം ലീഗിന്റെ തനിനിറം പുറത്തായെന്നും കോടിയേരി ലേഖനത്തിൽ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക