ശ്രാവണമാസത്തിലെ പൗര്‍ണമി ദിവസമാണ് രക്ഷാബന്ധനായി ആചരിക്കുന്നത്. സഹോദരി-സഹോദരബന്ധത്തിന്റെ ഊഷ്മളതയാണ് രക്ഷാബന്ധനിലൂടെ ആഘോഷിക്കപ്പെടുന്നത്. സംരക്ഷണത്തിന്റെ കെട്ട് എന്നാണ് രക്ഷാബന്ധന് എന്ന സംസ്കൃത പദത്തിന്റെ അര്‍ഥം.
രാഖി കെട്ടിക്കൊടുന്ന പെണ്‍കുട്ടി, ഇനി അവള് മറ്റൊരു കുടുംബത്തിലെയാണെങ്കില് കൂടി അവളെ സഹോദരിയായി കണക്കാക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ചുമതല പുരുഷനുണ്ട്. സഹോദരന്റെയോ സഹോദരതുല്യനായി കണക്കാക്കുന്ന ആളുടെയോ കൈയിലാണ് പെണ്‍കുട്ടികള്‍ രാഖി കെട്ടിക്കൊടുക്കുന്നത്.
ദീപവും മധുരവും നിറച്ച താലം ഉഴിഞ്ഞ് സഹോദരനെ സ്വീകരിക്കുകയും രാഖി കെട്ടുകയും ചെയ്യുന്നു. രാഖി കെട്ടുന്ന പെണ്‍കുട്ടിക്ക് ആജീവനാന്ത സംരക്ഷണം ആണ്‍കുട്ടി വാഗ്ദാനം ചെയ്യുന്നു. ഒപ്പം അവള്‍ക്ക് പണമോ മറ്റ് ഉപഹാരങ്ങളോ സമ്മാനിക്കുകയും ചെയ്യുന്നു.
ഏതൊരു ആചാരത്തിനുമുള്ളതു പോലെ രക്ഷാബന്ധനു പിന്നിലും കഥകളുണ്ട്. ശിശുപാല വധത്തെ തുടര്‍ന്ന് രക്തം വമിക്കുന്ന കരവുമായെത്തിയ ശ്രീകൃഷ്ണന്റെ മുറിവ് പാണ്ഡവപത്നി ദ്രൗപതി തന്റെ പുടവത്തുമ്പു കൊണ്ട് കെട്ടിയതാണ് രക്ഷാബന്ധനു നിമിത്തമായതെന്നാണ് അത്തരം കഥകളില്‍ ഒന്ന്.
മറ്റൊരു കഥ ഇങ്ങനെ; സ്ഥിരവൈരികളായ ദേവന്മാരും അസുരന്മാരും തമ്മില്‍ ഒരിക്കല്‍ യുദ്ധം നടന്നു. ദേവന്മാര് പരാജയപ്പെടാന്‍ പോകുന്നെന്നു തോന്നിയപ്പോള്‍ ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ ഭാര്യ ശചി അദ്ദേഹത്തിന്റെ രക്ഷയ്ക്കായി കയ്യില്‍ രാഖി കെട്ടിക്കൊടുത്തു. ഇതിന്റെ ബലത്തില്‍ ഇന്ദ്രന് അസുരന്മാരെ പരാജയപ്പടുത്തിയത്രെ. അസുരന്മാരെ പരാജയപ്പെടുത്തി ഇന്ദ്രന് തിരികെ വന്ന ദിവസം രക്ഷാബന്ധന് ദിനമായി ആഘോഷിച്ചു. പിന്നീട് സഹോദരി സഹോദരന്റെ കയ്യില്‍ രാഖി കെട്ടുന്ന ചടങ്ങായി രക്ഷാബന്ധന് പരിണമിച്ചു എന്നാണ് മറ്റൊരു കഥ.
ഐതിഹ്യങ്ങള്‍ വ്യത്യാസപ്പെടുന്നുണ്ടങ്കിലും സഹോദരീ- സഹോദരബന്ധത്തിന്റെ ഊഷ്മളതയാണ് രക്ഷാബന്ധന് വെളിവാക്കുന്നത്. കാലം മാറിയതിനനുസരിച്ച് രാഖിയിലും പുത്തന്‍ സ്റ്റൈലുകള്‍ പരീക്ഷിക്കപ്പെടാറുണ്ട്. ആദ്യം നൂലിഴകള്‍ ചേര്‍ത്തു പിന്നിയാണ് രാഖികള്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍ ഇന്ന് കെട്ടും മട്ടും മാറിയ സ്റ്റൈലന്‍ ഡിസൈനര്‍ രാഖികള്‍ വിപണിയില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക