ഓച്ചിറ : നാലിടത്തു പരിശോധനയ്ക്കായി പൊലീസ് തടഞ്ഞിട്ടും നിർത്താതെ രാത്രി ദേശീയപാതയിലൂടെ പാഞ്ഞ കാർ പെട്ടെന്നു വെട്ടിക്കുന്നതിനിടെ പൊലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ചു. എസ്ഐ ഉൾപ്പെടെ മൂന്നു പേർക്കു പരുക്ക്. കാർ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 1.30ന് ഓച്ചിറയിലായിരുന്നു സംഭവം.
കിളിമാനൂർ മടവൂർ പള്ളിക്കൽ പിവിപി ഹൗസിൽ ഷൈൻ (31),പള്ളിക്കൽ തറട്ടയിൽ വീട്ടിൽ രാജേഷ് (38),ബന്ധു തറട്ടയിൽ ഷിബു (39) എന്നിവരാണ് അറസ്റ്റിലായത്. പരുക്കേറ്റ ഓച്ചിറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സി.വി.വിജയകുമാർ (50), എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ കൃഷ്ണകുമാർ (35),ഹോംഗാർഡ് കവിരാജ് (58) എന്നിവരെയാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ദേശീയപാതയിൽ നീണ്ടകര പാലത്തിനു സമീപം ആദ്യം കോസ്റ്റൽ പൊലീസാണ് കാർ അമിതവേഗത്തിൽ പോകുന്നതു കണ്ടത്. തുടർന്ന് കാറിന്റെ വിവരങ്ങൾ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് വയർലെസിലൂടെ നൽകി. സിറ്റി കൺട്രോൾ യൂണിറ്റും ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലെ പൊലീസും കാർ തടഞ്ഞുനിർത്താൻ നടത്തിയ ശ്രമം വിഫലമായി. പിന്നീട് ജില്ലാ അതിർത്തിയായ ഓച്ചിറയിൽ ഹൈവേ പട്രോൾ സംഘം ബാരിക്കേഡ് നിരത്തി കാർ തടയാൻ ശ്രമിച്ചു.
കാർ വേഗത്തിൽ വെട്ടിച്ച് എതിർദിശയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഓച്ചിറ പൊലീസിന്റെ ജീപ്പിനെ കാർ ഇടിച്ചു തെറിപ്പിച്ചത്. ജീപ്പിലുണ്ടായിരുന്ന കൃഷ്ണകുമാറും കവിരാജും പുറത്തേക്കു വീണു. ജീപ്പിൽ കുടുങ്ങിയ വിജയകുമാറിനാണു സാരമായി പരുക്കേറ്റത്.
ഷൈനാണു കാർ ഓടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. കാറിൽ നിന്നു മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക