പാണത്തൂർ വട്ടക്കയത്തെ ആനിമൂട്ടിൽ ജീവനും ഭാര്യ നിതയ്ക്കും ഇത്തവണത്തെ ഓണത്തിനു മകളുടെ ജീവന്റെ വിലയുണ്ട്. പാമ്പിൻ വിഷത്തെയും കോവിഡിനെയും ഒരുപോലെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചു വന്ന മകൾ ഒന്നര വയസ്സുകാരി ജോസ്ഫിൻ മരിയയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണിവർ. കോവിഡ് വ്യാപനത്തെ തുടർന്ന് ബിഹാറിലെ അധ്യാപന ജോലി നഷ്ടപ്പെട്ട ജീവനും ഭാര്യയും 12 വർഷത്തിന് ശേഷമാണ് വട്ടക്കയത്തെ വീട്ടിൽ ഓണം ആഘോഷിക്കുന്നത്.
കഴിഞ്ഞ ജൂലൈ 16നാണ് വട്ടക്കയത്തെ വീട്ടിൽ ജീവന്റെ കുടുംബം എത്തുന്നത്. അന്നു മുതൽ ക്വാറന്റീനിൽ ആയിരുന്നു. ജൂലൈ 21ന് രാത്രി 8.30നാണ് വീട്ടിൽ കളിക്കുന്നതിനിടെ ജോസ്ഫിനു പാമ്പ് കടിയേൽക്കുന്നത്. ബഹളം കേട്ട് തൊട്ടടുത്തു താമസിച്ചിരുന്ന ജിനിൽ മാത്യു വീട്ടിലേക്ക് ഓടിയെത്തി.
വിവാഹം കഴിഞ്ഞിട്ട് 11 മാസം മാത്രം, മലയാളി യുവതി ബംഗളൂരുവില് ആത്മഹത്യ ചെയ്തു
മുറിയുടെ ജനലിൽ അപ്പോഴും ചുറ്റിക്കിടപ്പുണ്ടായിരുന്ന പാമ്പിനെ അപ്പോൾ തന്നെ തല്ലിക്കൊന്നു. ചത്ത പാമ്പിനെ ഒരു കവറിലെടുത്തു. ശേഷം കുഞ്ഞിനെയും വാരിയെടുത്ത് ജിനിൽ പുറത്തേക്കിറങ്ങി. സുഹൃത്തായ ആംബുലൻസ് ഡ്രൈവറെ വിളിച്ചു. അര മണിക്കൂറിനകം 44 കിലോമീറ്റർ താണ്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തി. അപ്പോഴേയ്ക്കും കുഞ്ഞ് അത്യാസന്ന നിലയിലായിരുന്നു.
ആശുപത്രിയിലെ പരിശോധനയിൽ 23ന് കുഞ്ഞ് കോവിഡ് പോസിറ്റീവായി. പ്രതീക്ഷ നഷ്ടപ്പെട്ട നിമിഷങ്ങളായിരുന്നു അന്ന് ജീവനും ഭാര്യയ്ക്കും. എന്നാൽ പാമ്പിൻ വിഷത്തെയും കോവിഡിനെയും അതിജീവിച്ചു മകൾ ജൂലൈ 31ന് വീട്ടിൽ തിരിച്ചെത്തിയതോടെ വീണ്ടും സന്തോഷത്തിന്റെ നാളുകൾ. ജോസ്ഫിൻ മരിയയോടൊപ്പം ഓണം ആഘോഷിക്കുമ്പോൾ ഈ കുടുംബത്തിന് അയൽവാസി ജിനിലിനോടുള്ളത് വാക്കുകളിൽ ഒതുക്കാനാവാത്ത നന്ദിയും സ്നേഹവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക