പത്തനംതിട്ട։ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിൽ ഉടമയും ഭാര്യയും കീഴടങ്ങി. പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയലും ഭാര്യ പ്രഭയുമാണ് കീഴടങ്ങിയത്. പത്തനംതിട്ട എസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.
ഇന്നലെ സ്ഥാപനത്തിന്റെ ഉടമ റോയ് ഡാനിയലിന്റെ മക്കളെ ഡല്‍ഹി വിമാനത്താവത്തിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റിനു മറിയം തോമസ്, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം റിയ ആന്‍ തോമസ് എന്നിവരെയാണ് പിടിയിലായത്. ഇവർ ഇരുവരേയും ഇന്ന് പോലീസ് കേരളത്തിൽ എത്തിച്ചിരുന്നു.
തട്ടിപ്പിൽ മാസങ്ങൾക്കു മുൻപേ ഗൂഢാലോചന നടന്നതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അടുത്തകാലത്ത് പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളാണ്. ആദ്യ ഘട്ടം മുതൽ പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് രേഖകളും രസീതുകളും നൽകിയിരുന്നത്.
അതേസമയം, കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ് പോപ്പുലർ നിധി ലിമിറ്റഡ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോന്നി വകയാറിലെ ആസ്ഥാനത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് രേഖകളിലെ വൈരുദ്ധ്യം പോലീസ് കണ്ടെത്തിയത്. അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തിൽ അക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക