പ്രസവത്തിന് പിന്നാലെ ആശുപത്രി ബില്‍ അടയ്ക്കാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് നവജാതശിശുവിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. ആശുപത്രി ചെലവിനായി മുപ്പതിനായിരം രൂപയും മരുന്നിനായി 5,000 രൂപയുമായിരുന്നു ഇവര്‍ക്ക് വേണ്ടിയിരുന്നത്.
റിക്ഷവലിച്ച് ഉപജീവനം നടത്തുന്ന ഇവരുടെ ഭര്‍ത്താവിന്റെ കൈവശം ആശുപത്രി ബില്ലുകള്‍ അടയ്ക്കാനുള്ള തുകയുണ്ടായിരിന്നില്ല. തുടര്‍ന്ന് ഹോസ്പിറ്റല്‍ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവര്‍ കുട്ടിയെ വില്ക്കാന് തീരുമാനിക്കുകയായിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് ഗുരുതരമായ സംഭവമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി ബില്‍ അടയ്ക്കാന്‍ തുകയില്ലാത്തതിനെ തുടര്‍ന്ന് കുട്ടിയെ വിറ്റകാര്യം ശ്രദ്ധയില്‍പ്പെട്ടതായി കൗണ്‍സിലറും വ്യക്തമാക്കി. അവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും കൗണ്‍സിലര്‍ പറയുന്നു.
എന്നാല്‍ കുട്ടിയെ വില്‍പ്പന നടത്താന്‍ ഇടപെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം. രക്ഷിതാക്കളുടെ അവകാശവാദങ്ങള്‍ തെറ്റാണ്. അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കുഞ്ഞിനെ വിറ്റത്. മാതാപിതാക്കള്‍ ഒപ്പിട്ട് നല്കിയ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും ആശുപത്രി മാനേജര്‍ പറഞ്ഞു.
മുപ്പത്തിയഞ്ചുകാരിയായ ബബിതയും ഭര്‍ത്താവ് ശിവയും ആഗ്രയിലെ ശംഭുനഗറില് വാടകയ്ക്കാണ് താമസിക്കുന്നത്. ഒരുദിവസം നൂറ് രൂപ വരുമാനം ഈ കുടുംബത്തിനില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് വരെ ബബിത ഒരു ഷൂ ഫാക്ടറിയില്‍ ജോലിക്കാരിയായിരുന്നു.സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ആശ വര്‍ക്കര്‍മാരും ഇവരുടെ സഹായത്തിനെത്തിയില്ലെന്ന് ഇവര്‍ പറയുന്നു.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ സിസേറിയന് വേണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഓഗസ്റ്റ് 24 ന് ബബിത ആണ്‍കുട്ടിക്ക് ജന്മം നല്കി.
എന്നാല്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ തന്റെ കൈവശം പണം ഉണ്ടായിരുന്നില്ല. തനിക്കോ ഭാര്യയ്ക്കോ എഴുതാനോ വായിക്കാനോ അറിയില്ല. ആശുപത്രി അധികൃതര്‍ പറഞ്ഞതനുസരിച്ച് എല്ലാ രേഖകളിലും പെരുവിരല്‍ പതിച്ച് നല്‍കിയതായും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് രേഖകള്‍ ലഭിച്ചില്ലെന്നും ശിവ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക