ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ രണ്ടുപേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇരുവരോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപെട്ടിട്ടുണ്ട്.
ബാറ്റ്സ്മാന് സെയ് ഫ് ഹസ്സന്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് നിക് ലീ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 താരങ്ങള്‍ക്കും ഏഴു കോച്ചിങ് സ്റ്റാഫിനുമാണ് കോവിഡ് പരിശോധന നടത്തിയത്. രണ്ടു പേര് പോസിറ്റീവ് ആയതോടെ ടീമിന്റെ പരിശീലനം നീട്ടിവെച്ചു.
ഈ മാസം 21-നാകും പരിശീലനം പുനരാരംഭിക്കുക. അതുവരെ എല്ലാവരും ക്വാറന്റീനില്‍ കഴിയേണ്ടിവരും. നേരത്തെ ഓഗസ്റ്റ് 14-ന് ദുബായിയില്‍ നടന്ന പരിശോധനയില്‍ കോവിഡ് പോസ്റ്റീവായ വ്യക്തിയാണ് നിക് ലീ.
10 ദിവസത്തെ ഐസൊലേഷന്‍ ശേഷം ഓഗസ്റ്റ് 23-ന് വീണ്ടും പരിശോധന നടത്തുകയും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ലീ ധാക്കയിലെത്തുകയുമായിരുന്നു. ധാക്കയിലെത്തി 14 ദിവസം ക്വാറന്റീനില്‍ കഴിയുകയും ചെയ്തു. അതിനുശേഷം നടത്തിയ പരിശോധനയില്‍ വീണ്ടും പോസിറ്റീവ് ആകുകയായിരുന്നു. ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ്. മൂന്നു ടെസ്റ്റുകളാണ് ബംഗ്ലാദേശ് ശ്രീലങ്കയില്‍ കളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക