75 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ കൊവിഡ് ഭേദമായ കൊല്ലം സ്വദേശി ടൈറ്റസ് അതിജീവനത്തിന്റെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യ പ്രവര്‍ത്തകരുടെ 70 ദിവസത്തിലധികം നീണ്ട പ്രയത്നത്തിന്റെ ഫലമായാണ് അദ്ദേഹത്തിന് നീണ്ട കാലത്തിന് ശേഷം ആശുപത്രി വിടാനായതെന്നും എല്ലാ ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയാണ് ടൈറ്റസ്. ജൂലൈ ആറിനായിരുന്നു ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പാരപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ടൈറ്റസിനെ ഉടന്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു. രോഗം മൂര്‍ച്ഛിച്ചതോടെ 20 ദിവസം ഇദ്ദേഹം കോമയിലാവുകയും 43 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വരികയും ചെയ്തു.
കൊവിഡ് ബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങളില്‍ പലതിന്റെയും പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടതോടെ ജീവന്‍രക്ഷാ മരുന്നുകള്‍ നല്കി. മുപ്പതോളം തവണ വെന്റിലേറ്ററില്‍ വെച്ചു തന്നെ ഡയാലിസിസ് നടത്തി. ആറ് ലക്ഷം രൂപ ചിലവില്‍ ഐ.സി.യുവില്‍ തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചു. രണ്ട് തവണ പ്ലാസ്മ ചികിത്സയും നടത്തി. 32 ലക്ഷം രൂപയാണ് ടൈറ്റസിന്റെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക