മധ്യപ്രദേശില്‍ ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വെളളത്തില്‍ മുക്കിക്കൊന്നു.ആണ്‍കുഞ്ഞ് ജനിക്കാത്തതിലുളള നിരാശയിലാണ് അമ്മ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. മന്ത്രവാദത്തിന്റെ സ്വാധീനമാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 25 വയസുളള സരിതയാണ് പൊലീസ് പിടിയിലായത്. കുഞ്ഞിന്റെ ദുരൂഹ മരണത്തെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. വെളളം നിറച്ച ഡ്രമ്മിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ആണ്‍കുഞ്ഞിനെയാണ് സരിത ആഗ്രഹിച്ചിരുന്നത്. ഒരു മാസം മുന്‍പാണ് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടി ജനിച്ചത് മുതല്‍ ഇവര്‍ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 14 മാസം മുന്‍പാണ് സരിത വിവാഹം കഴിച്ചത്.
സംഭവദിവസം വീട്ടില്‍ കുഞ്ഞും അമ്മയും മാത്രമേ ഉണ്ടായിരുന്നുളളൂ. കുറച്ചുനേരം കഴിഞ്ഞ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് സരിത വീടിന് പുറത്ത് ഇറങ്ങി ആളുകളോട് വിവരം പറഞ്ഞു. ഭര്‍ത്താവ് ഈസമയത്ത് കൃഷിയിടത്തില്‍ ആയിരുന്നു.
കുഞ്ഞിനെ ഏതെങ്കിലും മൃഗം കടിച്ചു കൊണ്ടുപോയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടുപിടിക്കാന്‍ പൊലീസ് എല്ലായിടത്തും പരിശോധന നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ കുഞ്ഞിന്റെ മൃതദേഹം ഡ്രമില്‍ കണ്ടെത്തി.
മുങ്ങി മരിച്ചനിലയിലായിരുന്നു കുഞ്ഞ്.സംഭവ ശേഷം സരിതയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റ സമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.
മന്ത്രവാദി യുവതിയെ ചികിത്സിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മന്ത്രവാദത്തിന്റെ സ്വാധീനഫലമായാണ് ഇവര്‍ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക