ശക്തരായ ഹൈദരാബാദിന് എതിരെ ജയത്തോടെ തുടങ്ങാനായതിന്റെ ആത്മവിശ്വാസത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പതിവായി കൈവിടാറുള്ള ബൗളര്‍മാര്‍ ഇത്തവണ തുണച്ചതാണ് ബാംഗ്ലൂരിന് ആദ്യ മത്സരത്തില്‍ ആശ്വസിക്കാന്‍ വക നല്‍കുന്നത്. ഇവിടെ ഓള് റൗണ്ടര്‍ വിജയ് ശങ്കറെ പുറത്താക്കാനെടുത്ത തന്ത്രം വെളിപ്പെടുത്തുകയാണ് സ്പിന്നര്‍ ചഹല്‍ ഇപ്പോള്‍.
വിജയ് ശങ്കറെ പുറത്താക്കാന്‍ കോഹ്ലിയും ഡിവില്ലിയേഴ്സുമായി ചേര്‍ന്ന് തന്ത്രം മെനഞ്ഞതായാണ് ചഹല്‍ പറയുന്നത്. ആദ്യ ഓവര്‍ എറിഞ്ഞപ്പോള്‍ സ്റ്റംപ്-സ്റ്റംപ് എറിയണം എന്നാണ് തിരിച്ചറിഞ്ഞത്. ഒരു ഘട്ടത്തില്‍ അവര്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. പാണ്ഡേക്കെതിരെ എറിഞ്ഞപ്പോള്‍ ഔട്ട്സൈഡ് ഓഫ് സ്റ്റംപായി എറിയാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.
എന്നാല്‍ ലെഗ് സ്റ്റംപിലേക്ക് അടിക്കാന്‍ പ്രയാസം നല്കുന്നതിനാല് സ്റ്റംപിന് നേരെ എറിയാന്‍ തീരുമാനിച്ചു. അങ്ങനെ എറിഞ്ഞപ്പോള്‍ ബെയര്‍സ്റ്റോയ്ക്ക് ലെഗ് സൈഡിലേക്ക് കളിക്കാന്‍ പ്രയാസം നേരിടുന്നതായി കണ്ടു. വിജയ് ശങ്കര്‍ ക്രീസിലേക്ക് എത്തിയപ്പോള്‍ ഗൂഗ്ലി എറിയാനാണ് കോഹ് ലിയും ഡിവില്ലിയേഴ്സും എന്നോട് പറഞ്ഞു. കയ്യില്‍ അല്‍പ്പം ചെളി പുരട്ടി മഞ്ഞിന്റെ നനവ് അവിടെയില്ലെന്ന് ഞാന്‍ ഉറപ്പ് വരുത്തുകയും ചെയ്തു…ചഹല്‍ പറയുന്നു.
15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹലായിരുന്നു ബാംഗ്ലൂരിന്റെ കൈകളിലേക്ക് വിജയം തിരികെ കൊണ്ടുവന്നത്. കൂട്ടുകെട്ട് സൃഷ്ടിച്ച് നിലയുറപ്പിച്ചിരുന്ന ബെയര്‍സ്റ്റോയെയും, മനീഷ് പാണ്ഡേയേയും മടക്കി ചഹല്‍ ഹൈദരാബാദിനെ പ്രഹരിച്ചതാണ് കളിയില്‍ നിര്‍ണായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക