ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത് . ചെന്നൈ എംജിഎം ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മരണവാര്‍ത്ത എത്തിയതിനു പിന്നാലെ കോടമ്പാക്കം കാംധര്‍ നഗര്‍ ഫസ്റ്റ് സ്ട്രീറ്റിനിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലേക്ക് ആരാധകര്‍ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു.
എസ്പി ബാലസുബ്രഹ്മണ്യം എന്ന ഗായകന്റെ ആസ്വാദകലോകത്തിന്റെ വൈവിധ്യം കാട്ടിത്തരുംവിധമായിരുന്നു മരണവാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിയ ജനാവലി. സാധാരണക്കാരും സംഗീതവിദ്യാര്‍ഥികളും സിനിമയിലെ സഹപ്രവര്‍ത്തകരുമൊക്കെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം ഇവിടെ എത്തിച്ചത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ശക്തമായ പൊലീസ് സന്നാഗം പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് പ്രദേശം അണുവിമുക്തമാക്കുന്നുമുണ്ട്.
തിരുവള്ളൂര്‍ ജില്ലയിലെ താമരൈപക്കത്തുള്ള അദ്ദേഹത്തിന്റെ കൃഷിസ്ഥലത്താണ് നാളെ സംസ്കാരം നടക്കുക. നാളെ രാവിലെ ഒന്‍പത് മണിയോടെ മൃതദേഹം കോടമ്പാക്കത്തെ വീട്ടില്‍ നിന്നും താമരൈപക്കത്തേക്ക് കൊണ്ടുപോകും. 11 മണിയോടെ സംസ്കാരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക