ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ വന്‍ പ്രതിഷേധം. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവര്‍ പങ്കെടുത്തു.
എത്ര പ്രതിഷേധം ഉയർന്നാലും താൻ ഹത്റാസ് സന്ദർശിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ തങ്ങളുടെ പോരാട്ടം തുടരും. നീതി ലഭിക്കണം. ഹത്റാസ് സംഭവത്തിൽ നടപടി സ്വീകരിക്കാൻ പട്ടിക വർഗ വകുപ്പിനോട് ആവശ്യപ്പെടുകയാണെന്നും ചന്ദ്രേശഖർ ആസാദ് പറഞ്ഞു.
നേരത്തെ ഇന്ത്യ ഗേറ്റിലായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ പ്രതിഷേധ സംഗമം ജന്തർ മന്തറിലേക്ക് മാറ്റുകയായിരുന്നു. ഭീം ആർമി, ആം ആദ്മി പാർട്ടി, ഇടതുപാർട്ടികൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിന് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക