പട്ന: ആർജെഡി നേതാവ് തേജസ്വി യാദവ് പിന്നില്‍നിന്ന് കുത്തിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തനിക്കു ആശ്വാസം പകർന്ന് കൂടെ നിന്നുവെന്നും മഹാസഖ്യം വിട്ട് വീണ്ടും എന്‍ഡിഎയിലെത്തിയ വികാസ്ശീല് ഇന്സാന് പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റും ഉപമുഖ്യമന്ത്രി പദവിയും നല്‍കാമെന്നാണ് തേജസ്വി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അവസാന നിമിഷം വെറും രണ്ട് സീറ്റ് മാത്രമാണു നല്‍കിയത്. അതോടെ മഹാസഖ്യം വിടാന്‍ തീരുമാനിക്കുകയായിരുന്നു. അമിത് ഷായില്‍നിന്ന് ആശ്വാസവാക്കുകള്‍ ലഭിച്ചതോടെ എന്‍ഡിഎയിലേക്കു മടങ്ങി.
തിരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുകേഷ് സാഹ്നി പറഞ്ഞു. പൈതൃകമായി പാര്‍ട്ടി കൈയില്‍ കിട്ടിയ തേജസ്വിക്ക് പ്രവർത്തിപരിചയവും അച്ചടക്കവും കുറവാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായിട്ടും എല്ലാവരും കൈയൊഴിഞ്ഞിട്ടും തങ്ങള്‍ ആര്‍ജെഡിക്കൊപ്പം നിന്നു. പിന്നാക്ക വിഭാഗത്തില്‍ 15 ശതമാനത്തോളം വോട്ടുണ്ട് പാര്‍ട്ടിക്ക്.
ഞങ്ങള്‍ ഒറ്റയ്ക്കു നില്ക്കുമ്പോള് എന്‍ഡിഎയുടെ വോട്ട് ഭിന്നിച്ച് ആര്‍ജെഡിക്കു ഗുണമുണ്ടാകുമെന്നാണ് തേജസ്വി ചിന്തിച്ചത്. അതു നടപ്പില്ല. നിഷാദ് വിഭാഗത്തിനു സംവരണം വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. അതു നടപ്പാകാതിരുന്നതു കൊണ്ടാണ് മുമ്പ് എന്‍ഡിഎ വിട്ടത്. അതേ ആവശ്യം വീണ്ടും ഉന്നയിക്കുമെന്നും മുകേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക