ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മോര്ഗന് പാടെ പിഴച്ചു. ഐപിഎല്ലിലെ ഒരു ടീം നേടുന്ന ഏറ്റവും കുറവ് സ്കോറിലേക്കാണ് മോര്‍ഗന്റെ തീരുമാനം കൊല്‍ക്കത്തയെ കൊണ്ടെത്തിച്ചത്. ആദ്യ ഐപിഎല്‍ കിരീടം ലക്ഷ്യമിടുന്ന ബാംഗ്ലൂരിന് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം.
നിശ്ചിത ഓവറില്‍ കൊല്‍ക്കത്തയെ 8 വിക്കറ്റ് നഷ്ടത്തില്‍ 84ല്‍ ഒതുക്കിയതിന് പിന്നാലെ 39 പന്തുകള്‍ ശേഷിക്കെ, എട്ട് വിക്കറ്റ് കയ്യില്‍ വെച്ച് ആര്‍സിബി വിജയ ലക്ഷ്യം മറികടന്നു. റണ്‍ഔട്ട് ആയ ദേവ്ദത്ത് പടിക്കല്‍ 17 പന്തില്‍ നിന്ന് 25 റണ്‍സും, ഫിഞ്ച് 16 റണ്‍സും, ഗുര്‍കീറാത് സിങ് 21 റണ്‍സും, കോഹ് ലി 18 റണ്‍സും നേടി.
സീസണിലെ ഏറ്റവും മികച്ച ഫിഗറുമായി നിറഞ്ഞ മുഹമ്മദ് സിറാജ് ആണ് കൊല്‍ക്കത്ത കുരുതിക്ക് മുന്പില് നിന്നത്. രണ്ട് മെയ്ഡന്‍ ഓവറുകളോടെ നാല് ഓവറില്‍ സിറാജ് വീഴ്ത്തിയത് മൂന്ന് വിക്കറ്റ്. വഴങ്ങിയത് എട്ട് റണ്‍സും. 2 ആണ് സിറാജിന്റെ ഇക്കണോമി റേറ്റ്. ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ രണ്ട് പേരുടെ ഇക്കണോമി മാത്രമാണ് അഞ്ചിന് മുകളിലേക്ക് ഉയര്‍ന്നത്.
കൊല്‍ക്കത്ത നിരയില്‍ നാല് കളിക്കാരാണ് രണ്ടക്കം കടന്നത്. അതില്‍ 20ന് മുകളില്‍ സ്കോര്‍ ചെയ്തത് നായകന് മോര്ഗന് മാത്രം. 30 റണ്‍സ് ആണ് മോര്ഗന് നേടിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ ആര്‍സിബി രണ്ടാം സ്ഥാനത്തേക്ക് എത്തി. 10 കളിയില്‍ നിന്ന് ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് ആര്‍സിബിക്കുള്ളത്. 5 ജയവും 5 തോല്‍വിയുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക