ന്യൂദല്‍ഹി: ബീഹാറില്‍ ജയിച്ചാല്‍ എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തിയതി നോക്കിയാല്‍ എന്നാണ് കൊവിഡ് വാക്സിന് ലഭ്യമാകുകയെന്ന് മനസിലാക്കാമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
”ഇന്ത്യയിലെ സര്‍ക്കാര്‍ കൊവിഡ് വാക്സിന് വിതരണം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് കൊവിഡ് വാക്സിനും തെറ്റായ വാഗ്ദാനങ്ങളും എന്ന് കിട്ടുമെന്നറിയാന്‍ നിങ്ങളുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി നോക്കൂ”, രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബീഹാറിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന് നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. ഇതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
കോഴിക്കോട് 932 എറണാകുളം 929; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക് ഇങ്ങനെ
ബീഹാറിലെ ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കാമെന്ന് പറഞ്ഞ കൊവിഡ് വാക്സിന് പാര്‍ട്ടിയുടെ ഖജനാവില്‍ നിന്നെടുത്ത് പണം കൊടുക്കുമോ എന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചോദിച്ചത്.
” പാര്‍ട്ടി ട്രഷറിയില്‍ നിന്ന് ഈ വാക്സിനുകള്‍ക്ക് ബി.ജെ.പി പണം നല്‍കുമോ? സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് പണം വരുന്നതെങ്കില്‍, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ വാക്സിന് പണം നല്‍കേണ്ടി വരുമ്പോള്‍ ബീഹാറിന് എങ്ങനെ സൗജ്യമായി വാക്സിനുകള്‍ ലഭിക്കും?” അദ്ദേഹം ചോദിച്ചു.
കൊവിഡ് സൃഷ്ടിച്ച ഭയത്തെ പോലും ചൂഷണം ചെയ്യുന്ന ബി.ജെ.പിയുടെ നിര്‍ലജ്ജമായ ജനാധിപത്യ സിദ്ധാന്തം വളരെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന് ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.
കൊവിഡ് വാക്സിന് ഒരു ജീവന് രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി. കൊവിഡിനൊപ്പം ബി.ജെ.പിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക