ബിഹാര്‍: ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അഴിമതി പ്രധാന ചർച്ച വിഷയമാക്കി മുന്നണികൾ രംഗത്ത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്മപിതാമഹനാണെന്ന് ആര്‍ജെഡിയുടെ ഇപ്പോഴത്തെ വാദം. ലാലു പ്രസാദ് യാദവ് സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിനാണോ ജയിലില്‍ കിടക്കുന്നതെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും വ്യക്തമാക്കണമെന്ന് എന്‍.ഡി.എ ആവശ്യപ്പെട്ടു.
ഇതിനിടെ ബിഹാര്‍ കോണ്‍ഗ്രസ് ഘടകത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്കി. ഓഫീസിലെത്തിയ ആളില്‍ നിന്നും രേഖകള്‍ ഇല്ലാത്ത പത്ത് ലക്ഷം രൂപ പിടികൂടിയതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് നടപടി. ആദായ നികുതി വകുപ്പിന്റേത് രാഷ്ട്രീയ പ്രേരിത നടപടി ആണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
പൊതുജനങ്ങളുടെ 30000 കോടിരൂപ ഇതിനകം നിതീഷ് കുമാര്‍ കവര്‍ന്നെന്നാണ് ആര്‍ജെഡി പ്രചാരണം. അഴിമതിയുടെ ഭീഷ്മപിതാവെന്ന് നിതീഷ്കുമാറിനെ വിളിച്ച തേജസ്വീയാദവ് താന്‍ മുഖ്യമന്ത്രി ആയാല്‍ അഴിമതി തുടച്ച് നീക്കും എന്ന് അവകാശപ്പെട്ടു. മറുവശത്ത് അതേനാണയത്തില്‍ ആണ് പ്രതിപക്ഷ സഖ്യത്തിന് എന്‍ഡിഎ യുടെ മറുപടി. എത് സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തതിനാണ് ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്ന് തേജസ്വീ യാദവും ആര്‍ജെഡിയും വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്ത് പോയ ചിരാഗ് പാസ്വാന്റെയും എല്‍ജെപിയുടെയും പ്രചരണായുധം അഴിമതിക്ക് എതിരായ പോരാട്ടം തന്നെ. ഒരു വശത്ത് നിന്ന് നിതീഷ് കുമാറിനെ കടന്ന് ആക്രമിക്കുന്ന ചിരാഗ് തന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ നിതീഷ് കുമാറിനെ ജയിലില്‍ അടയ്ക്കും എന്ന് അവകാശപ്പെടുന്നു. നിതീഷ് കുമാറിന്റെ ‘സാത് നിശ്ചയ്’ പദ്ധതിയില്‍ നടന്ന അഴിമതിയാണ് ചിരാഗ് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക