പട്ന: ഉള്ളിയുടെ വില നൂറിലേക്ക് അടുക്കുമ്പോള്‍ വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി തേജസ്വി യാദവ്. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബി.ജെ.പിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മറ്റന്നാള്‍ ജനം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് സാധാരണക്കാരായ ജനങ്ങളുടെ ദുരിതങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ഉളളിമാല സമര്‍പ്പണം.
ഇനി കെഎസ്ആർടിസി സ്ലീപ്പറിൽ അന്തിയുറങ്ങാം; ഒരു രാത്രിക്ക് വെറും 100 രൂപ ചിലവിൽ
‘വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ജോലിയും ബിസിനസും നിലച്ചു. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും വ്യാപാരികളും ഭക്ഷണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. ചെറുകിട ബിസിനസുകാരെ ഇതിനകം ബി.ജെ.പി. തകര്‍ത്തുകളഞ്ഞു. വിലക്കയറ്റം വരുമ്പോള്‍ സവാളമാലയും ധരിച്ച് അവര്‍ ചുറ്റിത്തിരിയുകയാണ്. ഇപ്പോള്‍, ഞങ്ങളിത് അവര്‍ക്ക് സമര്‍പ്പിക്കുന്നു.’ സവാള കൊരുത്ത മാല ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് തേജസ്വി യാദവ് കുറിച്ചു.
‘സവാള കിലോയ്ക്ക് വില 50-60 രൂപയായപ്പോള്‍ സംസാരിച്ചിരുന്നവരെല്ലാം വില എണ്പതു രൂപ കടക്കുമ്പോള്‍ നിശബ്ദരാണ്. കര്‍ഷകര്‍ നശിപ്പിക്കപ്പെടുന്നു, യുവജനങ്ങള്‍ക്ക് തൊഴിലില്ല. ബിഹാര്‍ ദരിദ്രസംസ്ഥാനമാണ്. ആളുകള്‍ വിദ്യാഭ്യാസത്തിനും ജോലിക്കും വൈദ്യസഹായത്തിനും വേണ്ടി കുടിയേറുകയാണ്. പട്ടിണി ഉയരുകയാണ്.’ തേജസ്വി പറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ പലഭാഗത്തും സവാളക്ക് വന്‍തോതില്‍ വില വര്‍ധിച്ചിരുന്നു. പലയിടത്തും കിലോയ്ക്ക് 90 മുതല്‍ നൂറു രൂപ വരെയായിരുന്നു വില.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നിങ്ങളെ മൂന്നു ഘട്ടമായിട്ടാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്ന് ഉയര്‍ത്തിക്കാണിക്കാനാണ് തേജസ്വിയുടെ ശ്രമം. അധികാരത്തിലെത്തിയാല്‍ യുവജനങ്ങള്‍ക്ക് പത്തു ലക്ഷം സര്‍ക്കാര്‍ ജോലിയാണ് തേജസ്വി യാദവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക