തകർപ്പൻ പ്രകടനമാണ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ 62 പന്തിൽ നിന്നും സെഞ്ചുറി നേടിയ സ്മിത്ത് രണ്ടാം മത്സരത്തിലും 62 പന്തിൽ സെഞ്ചുറി നേടിയിരുന്നു.
ഇന്നലെ 64 പന്തിൽ നിന്ന് 14 ഫോറും രണ്ട് സിക്സും പറത്തിയാണ് സ്മിത്ത് 104 റൺസ് നേടിയത്. എന്നാൽ ഇതേ മത്സരത്തിന് മുമ്പ് നേരിട്ട കടുത്ത ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സ്മിത്ത് ഇപ്പോൾ.
മത്സരത്തിന്റെ തലേദിവസം കടുത്ത തലചുറ്റൽ ആയിരുന്നെന്നും മത്സരത്തിന് ഇറങ്ങുമെന്ന് പോലും താൻ കരുതിയിട്ടുണ്ടായില്ല എന്നുമാണ് സ്മിത്ത് പറയുന്നത്.
കളി തുടങ്ങുന്ന ദിവസം രാവിലെ വരെ അസ്വസ്ഥനായിരുന്നെന്നും ടീം ഡോക്ടർ ലേ ഗോൾഡിങാണ് തന്റെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാതക്കിയതെന്നും പറയുകയാണ് സ്മിത്ത്. ചെവിയുടെ പ്രശ്നം മൂലമുണ്ടാകുന്ന തലചുറ്റൽ ഒരുപാട് ഹെഡ് മൂവ്മെന്റുകൾ ചെയ്യിപ്പിച്ചാണ് ലേ തന്നെ സുഖപ്പെടുത്തിയതെന്നും സ്മിത്ത് പറഞ്ഞു.
ആരോഗ്യം വീണ്ടെടുത്ത് മികച്ച കളി പുറത്തെടുക്കാനും ടീമിനെ സഹായിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മാൻ ഓഫ് ദി മാച്ച് നേട്ടത്തിന് പിന്നാലെ സ്മിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക