ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി. കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു.
തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും. ബുറെവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രത നിര്‍ദേശത്തിൽ മാറ്റം വരുത്തിയത്.
മന്നാർ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറി.
തുടർന്ന് അർധരാത്രി പിന്നിട്ടശേഷം ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുകയായിരുന്നെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി വൈകി പുറപ്പെടുവിച്ച വാർത്താക്കുറിപ്പ് പറയുന്നു.
കന്യാകുമാരി ജില്ലയിലൂടെ ഉച്ചയോടെ ന്യൂനമർദം കേരളത്തിലെത്തും. തിരുവനന്തപുരം ജില്ലയുടെ വടക്ക്, കിഴക്ക് ഭാഗത്തു കൂടിയാവും സംസ്ഥാന അതിർത്തി കടന്ന് അറബിക്കടലിലേക്ക് നീങ്ങുക.
ബുറെവി ചുഴലിക്കാറ്റിന്റെ സ്വാധീനം പ്രതീക്ഷിച്ചിരുന്ന അഞ്ചു ജില്ലകളിൽ ഇന്ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സർക്കാർ ഓഫീസുകൾക്കാണ് പൊതുഅവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇത് ബാധകം. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കില്ല. സർവകലാശാല പരീക്ഷകളും പി എസ് സി അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണി മാറിയ സാഹചര്യത്തിൽ സർക്കാർ അവധി നൽകിയത് പുനപരിശോധിക്കുമോ എന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക