ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ചതിന് എയർ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥർ വിമാനത്തിന്റെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് സ്വർണം കണ്ടെടുത്തത്. ലണ്ടനിൽനിന്ന് എത്തിയ വിമാനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്.
പിടികൂടിയ എയർഇന്ത്യ ജീവനക്കാരനെ ചോദ്യംചെയ്തതിൽനിന്ന് കസ്റ്റംസ് പിന്നീട് കാറ്ററിംഗ് കമ്പനി ജീവനക്കാരനെ പിടികൂടി. “എയർഇന്ത്യ ജീവനക്കാരും കാറ്ററിംഗ് കമ്പനിയുടെ ജീവനക്കാരും തമ്മിലുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ വെള്ളി നിറത്തിൽ പൊതിഞ്ഞ നാല് ‘കടലാസുകളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വർണമാണ് കണ്ടെടുത്തത്.
കണ്ടെടുത്ത സ്വർണ്ണത്തിന്റെ ആകെ ഭാരം 1.667 കിലോഗ്രാം ആണ്, ഇതിന് വിപണിയിൽ 72.47 ലക്ഷം രൂപ വില വരും. സ്വർണം പിടിച്ചെടുത്തതായും രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2020 ഡിസംബർ മൂന്നിന് ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് 1.5 കിലോ സ്വർണം കടത്തിയതിൽ മേൽപ്പറഞ്ഞ രണ്ട് വ്യക്തികൾക്കും പങ്കുണ്ടെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും കസ്റ്റംസ് പറയുന്നു.
ഡൽഹി വിമാനത്താവളം വഴി 3.11 കിലോഗ്രാം (ഡിസംബർ 3 ന് 1.5 കിലോഗ്രാം, ഞായറാഴ്ച 1.667 കിലോഗ്രാം) സ്വർണം കടത്തുന്നതിൽ ഈ രണ്ടുപേർക്കും നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നും കസ്റ്റംസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക