ഷൊർണൂർ: ആക്രിസാധനങ്ങൾ പെറുക്കി വിൽക്കുന്നയാളെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്തു നിന്നു 12 കിലോമീറ്റർ ഓടി പ്രതിയെ കണ്ടെത്താൻ സഹായിച്ചതു ഡോഗ് സ്ക്വാഡിലെ നായ.
തിരുവനന്തപുരം നെയ്യാറ്റിൻകര പഴമല നടരാജൻ(60)നെയാണ് ഷൊർണൂർ എസ്എംപി ജംക്ഷനിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ മൊബൈൽ ടവറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ഥലത്തു പരിശോധനയ്ക്കു കൊണ്ടുവന്ന ഡോഗ് സ്ക്വാഡിലെ പാറു എന്ന നായയാണു മണം പിടിച്ച് ഓടി പ്രതി ജോർജ്(60)നെ തൃശൂർ ആറ്റൂരിൽ നിന്നു പിടികൂടാൻ സഹായിച്ചതെന്നു പൊലീസ് പറഞ്ഞു.
നടരാജനൊപ്പം സ്ഥിരം ഉണ്ടാവാറുള്ള ജോർജ് തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ, മദ്യലഹരിയിൽ നടരാജനെ കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.
സിഐ കെ. ഹരീഷ്, എസ്ഐ കെ.വി. വനിൽകുമാർ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ എ.കെ. പ്രകാശൻ, എം.എം. ഷാഹുൽഹമീദ്, എസ്സിപിഒമാരായ കെ.വി. ജയദേവൻ, കെ.ബി. സന്തോഷ്കുമാർ, കെ.രമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വിരലടയാള വിദഗ്ധ സൗഫീന തെളിവെടുപ്പു നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക