മുംബൈ: വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ട്രായിക്ക് കത്ത് നല്കി. കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം വരിക്കാര്‍ കണക്ഷന് ഉപേക്ഷിക്കുന്നതിനുള്ള അപേക്ഷകള്‍ തരുന്നുണ്ട്.
പ്രത്യേകിച്ച് പരാതികളില്ലാതെയാണ് വരിക്കാര്‍ സിം പോര്‍ട്ട് ചെയ്യുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ബിസിനസിലെ എതിരാളികളുടെ പ്രചരണമാണ് ഇതിന് കാരണമെന്നും ജിയോ ട്രായിക്ക് നല്കിയ കത്തില്‍ പറയുന്നു.
ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ജിയോ ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് മുതലാക്കിയാണ് എയര്‍ടെല്‍, വി തുടങ്ങിയ കമ്പനികള്‍ ഒരുമിച്ച് ജിയോക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നതെന്നും ആരോപണമുണ്ട്.
ഇത്തരം തെറ്റായ വഴികള്‍ സ്വീകരിച്ചതിന് വോഡഫോണ്‍ ഐഡിയക്കും ഭാരതി എയര്‍ടെല്ലിനും എതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ജിയോ ആവശ്യപ്പെട്ടത്.
ഫരീദാബാദ്, ബഹദൂര്ദഢ്, ചണ്ഡിഗഢ്, ഫിറോസ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ചില്ലറ വ്യാപാരികളും ജിയോയില്‍ നിന്ന് പോര്‍ട്ട് ഔട്ട് ചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. അതേസമയം ഭാരതി എയര്‍ടെല്‍ ആരോപണങ്ങള്‍ നിഷേധിച്ചു.
ജിയോ നല്കിയ പരാതി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കമ്പനി വക്താവ് പ്രതികരിച്ചു. 25 വര്‍ഷത്തിലേറെയായി ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എയര്‍ടെല്ലെന്നും എതിരാളികളോടും പങ്കാളികളോടും മാന്യമായി പെരുമാറിയ ചരിത്രമേ ഉളളുവെന്നും എയര്‍ടെല്‍ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക