എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വച്ച് സമ്മർദം ചെലുത്തി മൊഴിയെടുക്കുന്നതായി ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫ് പറഞ്ഞു. യുഎപിഎ കേസിൽ സഹോദരനെയടക്കം പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങുന്നതായും റൗഫ് ഷെരീഫ് കോടതിയിൽ അറിയിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ റൗഫ് ഷെരീഫ് എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിക്ക് പരാതി നൽകിയത്. വൈകിട്ട് ആറുമണിക്ക് ശേഷം ചോദ്യംചെയ്യൽ പാടില്ലെന്നിരിക്കെ പലതവണ രാത്രിയും ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തതായി റൗഫ് ഷെരീഫ് കോടതിയിൽ വ്യക്തമാക്കി.
തന്റെ മൊഴിയായി എഴുതിയിരിക്കുന്നത് ഇ.ഡി ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. തനിക്ക് പരിചയമില്ലാത്ത ആളുകളുമായും ബന്ധമുണ്ടായിരുന്നതായി ഇവർ നിർബന്ധിച്ചു മൊഴിയെടുത്തുവെന്നും അവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അനുജൻ അടക്കം യുഎപിഎ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങിയെന്നും തന്റെ മുന്നിൽവച്ച് സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതോടെ കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ശക്തമായി താക്കീത് ചെയ്തെന്നും റൗഫ് ഷെരീഫ് പറഞ്ഞു.
കോടതിയുടെ കസ്റ്റഡിയിലുള്ള പ്രതികളോട് ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. കൂടാതെ ഇതുവരെ നടന്നതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഭാവിയിൽ ഇത് ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി ഇ.ഡിക്ക് മുന്നറിയിപ്പ് നൽകി. റൗഫ് ഷെരീഫിനെ മൂന്നു ദിവസം കൂടി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ കോടതി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക