ലക്നൗ: വോട്ടേഴ്സ് പട്ടികയിൽ ‘വ്യാജ വോട്ടർമാരെ’ഉൾപ്പെടുത്താൻ വിസ്സമതിച്ച ബൂത്ത് ലെവൽ ഓഫീസറെ മർദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം. സൂരജ്പൽ വര്‍മ്മ എന്ന നാൽപ്പത്തിയഞ്ചുകാരനാണ് മരിച്ചത്.
പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉന്നയിച്ച് ഇയാളുടെ മകനാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ യുവാവിന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് കബൂൽപുർ ഗ്രാമത്തിലാണ് സ്കൂൾ ഇൻസ്ട്രക്ടറായി ജോലി ചെയ്തുവരുന്ന സൂരജ്പാലിനെ ബൂത്ത് ഓഫീസറായി നിയമിച്ചത്. ബർഖേഡ പൊലീസ് സ്റ്റേഷന് പരിധിയിൽ വരുന്ന ഈ പ്രദേശത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ടയാളുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നതനുസരിച്ച് ഗ്രാമത്തിലെ പതിവ് പ്രശ്നക്കാരനായ പല്ലവ് ജയ്സ്വാൾ എന്നയാൾ ബിഎൽഒ ആയ സൂരജ്പാലിനെ കാണാനെത്തിയിരുന്നു.
വ്യാജ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സൂരജ്പാൽ നിരസിച്ചതോടെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു.മർദനമേറ്റ ഓഫീസർ അബോധാവസ്ഥയിലായതോടെ ജസ്വാൾ അവിടെ നിന്നും കടന്നു കളഞ്ഞു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മകൻ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക