നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പൊലീസിന്റെ ദുർവാശിയും ധിക്കാരവും കാരണമാണെന്നും കുടിയൊഴിപ്പിക്കലിന്റെ പേരിൽ പൊലീസ് നടത്തിയത് നരഹത്യയാണെന്നും അരമണിക്കൂർ കാത്തിരുന്നാൽ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നിൽ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
കൂടാതെ ഭക്ഷണം കഴിച്ച് പൂർത്തിയാക്കുവാൻ പോലും അനുവദിക്കാതെയാണ് പൊലീസ് അവരെ മരണത്തിലേക്ക് എറിഞ്ഞത്. തലചായ്ക്കാനുള്ള കൂര രക്ഷിച്ചെടുക്കാനുള്ള അറ്റകൈ പ്രയോഗമായി തലയിൽ പെട്രോൾ ഒഴിച്ച് നിന്ന രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടർന്നത് പൊലീസിന്റെ നടപടി കാരണമാണെന്നും സിഗരറ്റ് ലൈറ്റർ പൊലീസ് തട്ടിതെറിപ്പിച്ചപ്പോഴാണ് തീ ദമ്പതികളുടെ ദേഹത്തേക്ക് പടർന്ന് പിടിച്ചതെന്നും പൊലീസിനെ കയറൂരി വിട്ടിരിക്കുന്നത് കാരണം അവർക്ക് എന്തും ചെയ്യാമെന്ന നിലയാണിപ്പോഴെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക