നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫില്‍ എന്‍സിപിയെ എത്തിക്കാന്‍ നീക്കം നടത്തുന്നുവെന്ന സൂചന നല്കി പി ജെ ജോസഫ്. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് തന്നെയായിരിക്കുമെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. യുഡിഎഫിലെ ധാരണപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനാണ് ലഭിക്കുകയെന്നും അതിനാല്‍ പാലാ സീറ്റില്‍ പി ജെ ജോസഫ് വിഭാഗത്തിന് അവകാശവാദം ഉണ്ടെന്നും എന്നാല്‍ മാണി സി കാപ്പന് യുഡിഎഫില്‍ എത്തിയാല്‍ പാലാ സീറ്റ് മറ്റുപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ തയാറാണെന്നും പിജെ ജോസഫ് പറഞ്ഞു.
എന്‍സിപിയായി തന്നെ മാണി സി കാപ്പന് മത്സരിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. എന്നാൽ ജോസഫിന്റെ പ്രതികരണത്തെ തള്ളാനോ, കൊള്ളാനോ എന്‍സിപി നേതൃത്വം തയാറായിട്ടില്ല. യുഡിഎഫ് നേതൃത്വം എന്‍സിപിയിലെ ഒരു വിഭാഗവുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. പാലാ, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ നിന്ന് ഉറപ്പു ലഭിച്ചില്ലെങ്കില്‍ ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ യുഡിഎഫില്‍ ചേക്കേറാനാണ് കാപ്പന് പക്ഷത്തിന് താത്പര്യമുള്ളത്. എന്നാൽ ശശീന്ദ്രന് ഗ്രൂപ്പ് എല്‍ഡിഎഫിന് അനുകൂലമായി നില്‍ക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക