മുംബൈ: പുതുവർഷ പാർട്ടിയ്ക്കിടെ മുംബൈയിലെ ബഹുനിലക്കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ 19കാരി കൊല്ലപ്പെട്ടു. രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. പാർട്ടിയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജയ് ഹിന്ദ് കോളേജിലെ സൈക്കോളജി ബിരുദ വിദ്യാർഥിയായ ജാൻവി കുക്രേജയാണ് കൊല്ലപ്പെട്ടത്. പ്രതികളായ രണ്ടുപേരും പാർട്ടിയ്ക്കിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് യുവതി കണ്ടെതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുംബൈയിലെ ഖാർ വെസ്റ്റ് മേഖലയിലെ ഭഗവതി ഹൈറ്റ്സ് ടവറിന്റെ പതിനാറാം നിലയിലാണ് പാർട്ടി നടന്നത്. കോവിഡ് സാഹചര്യത്തിൽ പാർട്ടികൾക്ക് വിലക്ക് നിലനിൽക്കുമ്പോൾ ഇത്തരത്തിൽ പാർട്ടി നടന്നത് എങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പുലർച്ചെ രണ്ട് മണിയോടെയാണ് കൊല്ലപ്പെട്ട പെൺകുട്ടി സുഹൃത്തുക്കൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടത്. തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. പെൺകുട്ടിയുടെ മുടിയിൽ പിടിച്ചു വലിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കൂർത്ത ആയുധം വെച്ച് ആക്രമിച്ചതിന്റെ അടയാളം തലയിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പ്രതികളിലൊരാൾ പെൺകുട്ടിയുടെ കാമുകനാണെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക