‘വടക്കൻ വീരഗാഥ’ എന്ന സിനിമയുടെ സംവിധായകനായ ഹരിഹരന് മികച്ച സംവിധായകനുള്ള ദേശിയ സംസ്ഥാന അവാർഡുകൾ ലഭിച്ചില്ല എന്ന ചോദ്യം മുമ്പ് തന്നെ ഉയർന്നിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട് .
ഇപ്പോഴിതാ ഇത്രയും വർഷം കഴിഞ്ഞിട്ടും സംവിധായകന് അവാർഡ് ലഭിക്കാതെ പോയതിനെപ്പറ്റി ചർച്ച നടക്കുന്നതാണ് ഏറ്റവും വലിയ അംഗീകാരമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജെ സി ഡാനിയേൽ പുരസ്കാര ജേതാവായ ഹരിഹരൻ.
അതുപോലെ തന്നെ കേരളവർമ്മ പഴശ്ശി രാജ എന്ന ചിത്രം നല്ല സിനിമകളുടെ ഒരു വിഭാഗത്തിലും ഉൾപ്പെട്ടില്ലെന്ന് മാത്രമല്ല, കമ്മിറ്റിയുടെ കാഴ്ചപ്പാടിൽ ജനപ്രീതി നേടിയ ഒരു ചിത്രം പോലുമായിരുന്നില്ലെന്ന് അദ്ദേഹം കേരളകൗമുദി ഫ്ലാഷ് മൂവീസിനോട് പറഞ്ഞു..
ഹരിഹരന്റെ വാക്കുകൾ
വടക്കൻ വീരഗാഥ റിലീസ് ചെയ്ത് കഴിഞ്ഞിട്ട് മുപ്പതു വർഷം കഴിഞ്ഞിട്ടും അതിന്റെ സംവിധായകന് അവാർഡ് ലഭിക്കാതെ പോയതിനെപ്പറ്റി പലപ്പോഴും ചർച്ച ചെയ്യുന്നു. അതുതന്നെയാണ് വലിയ അംഗീകാരം.
അവാർഡുകൾ പലപ്പോഴും അർഹിക്കുന്ന സ്ഥാനങ്ങളിൽ എത്തിപ്പെടാറില്ല. എന്റെ ലക്ഷ്യം നല്ല സിനിമയാണ്. ഇതുപോലെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. നാലോ അഞ്ചോ പത്തോ വ്യക്തികൾ ചേർന്നിട്ടാണ് അവാർഡുകൾ നിർണയിക്കുന്നത്. തിയേറ്ററിൽ ഇരുന്നു സിനിമ കാണുന്നത് ജനലക്ഷങ്ങൾ ആണ് .
കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും കണ്ടിട്ടുള്ള ഒരു ചിത്രമാണല്ലോ കേരളവർമ്മ പഴശ്ശിരാജ. ഇത്രയും ജനപ്രീതി നേടിയ മറ്റൊരു ചിത്രവും നേടിയിട്ടില്ല. എൽകെജി തൊട്ട് കോളജ് വരെയുള്ള വിദ്യാർഥികൾ ചിത്രം തിയേറ്ററുകളിൽ ഒരു പഠനവിഷയമാക്കി. നല്ല സിനിമകളുടെ ഒരു വിഭാഗത്തിലും പഴശ്ശിരാജ ചെന്നില്ലെന്നു മാത്രമല്ല, ജനപ്രീതി നേടിയ ഒരു ചിത്രം പോലുമായിരുന്നില്ല അവാർഡ് കമ്മിറ്റിയുടെ കാഴ്ചപ്പാടിൽ ! ഇനി വടക്കൻ വീരഗാഥയുടെ സംവിധായകന് അവാർഡ് ലഭിക്കാത്തതിൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക